കൊച്ചി: രണ്ടു പതിറ്റാണ്ടിലേറെക്കാലം നീണ്ട കഠിന പരിശ്രമത്തിനും കാത്തിരിപ്പിനുമൊടുവിൽ കുർബാനക്രമം ഏകീകരിക്കുകയെന്ന സീറോമലബാർസഭയുടെ ലക്ഷ്യം പ്രതിഷേധങ്ങൾക്കിടെ നടപ്പാക്കി. ബഹുഭൂരിപക്ഷം ദേവാലയങ്ങളിലും പരിഷ്‌കരിച്ച കുർബാനയാണ് ഇന്നലെ അർപ്പിച്ചത്.
എറണാകുളം-അങ്കമാലി അതിരൂപതയും ഇരിങ്ങാലക്കുട, ഫരിദാബാദ് രൂപതകളും പരിഷ്കാരം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എറണാകുളം അതിരൂപതയിൽ നെടുമ്പാശേരിക്ക് സമീപം പ്രസന്നപുരം ഹോളിഫാമിലി പള്ളിയിലൊഴികെ ഇടവകകളിൽ പഴയ ജനാഭിമുഖ കുർബാനയാണ് നടന്നത്. വിശ്വാസികളിൽ ഭൂരിപക്ഷവും ആവശ്യപ്പെട്ടതിനെത്തുടർന്ന് പ്രസന്നപുരത്ത് വികാരി ഫാ. സെലസ്റ്റിൻ ഇഞ്ചയ്ക്കൽ പരിഷ്‌കരിച്ച കുർബാനയർപ്പിച്ചു. ന്യൂഡൽഹിയിലെ ഏതാനും പള്ളികളിൽ ഇത് നടപ്പാക്കിയെങ്കിലും ഫരിദാബാദ് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര വിട്ടുനിന്നു.
തൃശൂരിൽ പൊലീസ് സംരക്ഷണയിലാണ് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് കുർബാന അർപ്പിച്ചത്. പാലക്കാട്, താമരശേരി, കോഴിക്കോട് രൂപതകളിൽ ജനാഭിമുഖ കുർബാന ഭൂരിപക്ഷം പള്ളികളിലും നടന്നു.
വർഷങ്ങളായി അൾത്താരക്ക് അഭിമുഖമായ കുർബാന അർപ്പിക്കുന്ന ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി ഉൾപ്പെടെ പ്രമുഖ രൂപതകളിൽ പരിഷ്‌കാരം നിലവിൽവന്നു.
22 വർഷത്തെ കഠിനശ്രമം
ലോകമെമ്പാടും കുർബാനക്രമം ഒരേപോലെയാക്കുകയെന്ന ലക്ഷ്യത്തിലാണ് 1999ൽ കത്തോലിക്കാസഭ പരിഷ്‌കരണം ആരംഭിച്ചത്. ജനാഭിമുഖം, അൾത്താര അഭിമുഖം എന്നീ രീതികൾ സമന്വയിപ്പിച്ച് ആദ്യഭാഗം ജനങ്ങൾക്കും പ്രധാന ഭാഗം അൾത്താരയ്ക്കും അവസാനഭാഗം ജനാഭിമുഖവുമായാണ് പരിഷ്‌കാരം.
കഴിഞ്ഞ ജൂലായിൽ ചേർന്ന മെത്രാന്മാരുടെ യോഗമായ സിനഡാണ് നവംബർ 28മുതൽ പരിഷ്കാരം നടപ്പാക്കാൻ തീരുമാനിച്ചത്. ജനാഭിമുഖ കുർബാന അർപ്പിച്ചിരുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെയും മറ്റ് അഞ്ച് രൂപതകളിലെയും വൈദികർ പരിഷ്‌കാരത്തെ എതിർത്തത് തർക്കങ്ങൾക്കും വിവാദങ്ങൾക്കും വഴിവച്ചു.
വിമർശിച്ച് ചങ്ങനാശേരി ബിഷപ്പ്
പരിഷ്കാരത്തെ എതിർക്കുന്നവരെ വിമർശിച്ച് ചങ്ങനാശേരി സഹായമെത്രാൻ ബിഷപ്പ് തോമസ് തറയിൽ രംഗത്തെത്തി. സഭ എത്ര മുറിപ്പെട്ടാലും തങ്ങൾ വിജയിക്കണമെന്ന നിർബന്ധമാണ് ചിലർക്ക്. ഐക്യത്തിന് എന്തു വിട്ടുവീഴ്ചയ്ക്കും വിശ്വാസികൾ തയ്യാറാണെങ്കിലും പ്രാദേശിക സങ്കുചിത്വങ്ങളിൽ തളച്ചിടപ്പെട്ട ഒരു വിഭാഗം വൈദികർ തയ്യാറല്ല. ഒരേരീതിയിൽ കുർബാനയർപ്പിക്കുന്നത് കാണാൻ തന്റെ തലമുറയ്ക്ക് കഴിയുമോയെന്നറിയില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |