കൊല്ലം: കേരള രാഷ്ട്രീയത്തിൽ തലയെടുപ്പോടെ നിലകൊണ്ട മുൻമന്ത്രിയും കേരള കോൺഗ്രസ് (ബി) ചെയർമാനുമായ കൊട്ടാരക്കര കീഴൂട്ട് വീട്ടിൽ ആർ. ബാലകൃഷ്ണപിള്ള (86) അന്തരിച്ചു. മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനായിരുന്നു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ശ്വാസകോശ രോഗങ്ങളെ തുടർന്ന് ഏറെനാളായി ആശുപത്രിയിലും വീട്ടിലുമായി ചികിത്സയിലായിരുന്നു. ശ്വാസകോശം ചുരുങ്ങി നില അതീവ ഗുരുതരമായതോടെ കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വെന്റിലേറ്ററിലേക്കു മാറ്റി. തുടർന്ന് നില അല്പം മെച്ചപ്പെട്ടെങ്കിലും ഇന്നലെ പുലർച്ചെ 4.50 ഓടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മൃതദേഹം കൊട്ടാരക്കര ചന്തമുക്കിലെ കീഴൂട്ട് വീട്ടിലും എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയൻ ഓഫീസിലും പൊതുദർശനത്തിനു വച്ചശേഷം വൈകിട്ട് 6 ന് വീട്ടുവളപ്പിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ചടങ്ങുകൾ.
1935 മാർച്ച് 8ന് കൊട്ടാരക്കര വാളകത്ത് കീഴൂട്ട് വീട്ടിൽ രാമൻ പിള്ളയുടെയും കാർത്ത്യായനി അമ്മയുടെയും മകനായി ജനിച്ച ബാലകൃഷ്ണപിള്ള തിരുവിതാംകൂർ വിദ്യാർത്ഥി യൂണിയനിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. കോൺഗ്രസിൽ യുവനേതാവായിരിക്കെ 1960 ൽ 25-ാം വയസിൽ പത്തനാപുരത്ത് നിന്ന് എം.എൽ.എയായി. സി. അച്യുതമേനോന്റെയും ഇ.കെ.നായനാരുടെയും കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും മന്ത്രിസഭകളിൽ വൈദ്യുതി, ഗതാഗതം, എക്സൈസ് വകുപ്പുകളുടെ മന്ത്രിയായി. 1964 ൽ കേരളാ കോൺഗ്രസ് രൂപീകരിച്ചപ്പോൾ കോൺഗ്രസ് വിട്ട് കേരളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയായി. 1965ൽ കൊട്ടാരക്കരയിൽ നിന്ന് എം.എൽ.എയും 1971ൽ മാവേലിക്കരയിൽ നിന്ന് എം.പിയുമായി. 1977ൽ കേരളാ കോൺഗ്രസ് പിളർന്ന് ബാലകൃഷ്ണപിള്ള ചെയർമാനായി കേരളാ കോൺഗ്രസ് (ബി) സ്ഥാപിച്ചു. 1977 മുതൽ 2006 വരെ 29 വർഷം തുടർച്ചയായി കൊട്ടാരക്കയുടെ എം.എൽ.എ ആയി. 1985 ൽ കെ. കരുണാകരൻ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരിക്കെ പഞ്ചാബ് മോഡൽ പ്രസംഗത്തിന്റെ പേരിൽ രാജിവയ്ക്കേണ്ടിവന്നു. 2006 ൽ കൊട്ടാരക്കരയിൽ മത്സരിച്ച് പി. ഐഷാപോറ്റിയോട് തോറ്റു. പിന്നീട് നിയമസഭയിലേക്ക് മത്സരിച്ചിട്ടില്ല.
2011ൽ ഇടമലയാർ കേസിൽ സുപ്രീംകോടതി ശിക്ഷിക്കുകയും ഇളവുകളോടെ എട്ടുമാസം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. ഏറ്റവും കുടുതൽ തവണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ റെക്കാഡ് സ്വന്തമാക്കിയ പിള്ള 1963 മുതൽ തുടർച്ചയായി 27വർഷം ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഇതിനുശേഷം 11 വർഷം കൊട്ടാരക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു. പരേതയായ വത്സലയാണ് ഭാര്യ. ചലച്ചിത്ര നടനും പത്തനാപുരം എം.എൽ.എയുമായ കെ.ബി. ഗണേശ് കുമാർ, ഉഷ മോഹൻദാസ്, ബിന്ദു ബാലകൃഷ്ണൻ എന്നിവരാണ് മക്കൾ. മരുമക്കൾ: കെ. മോഹൻദാസ് (മുൻ കേന്ദ്ര ഷിപ്പിംഗ് സെക്രട്ടറി), ബിന്ദു ഗണേശ് (ദുബായ്), പി. ബാലകൃഷ്ണൻ (മുൻ അഡിഷണൽ ചീഫ് സെക്രട്ടറി).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |