കോഴിക്കോട്: പേരാമ്പ്രയിൽ വീട്ടമ്മ മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് തെളിഞ്ഞു. കഴിഞ്ഞ ദിവസമാണ് കൂട്ടാളി രണ്ടേ ആറിൽ പുതിയേടത്ത് ചന്ദ്രിക (53) മരിച്ചത്. തെരുവുനായ കടിച്ചതിനെതുടർന്ന് ചന്ദ്രിക പേവിഷ വാക്സിൻ എടുത്തിരുന്നു. പേ വിഷ ലക്ഷണങ്ങൾ കണ്ടതിനാൽ അവരുടെ സ്രവം മണ്ണുത്തിയിലെ ആനിമൽ ഹസ്ബൻഡറി ലാബിലേക്ക് അയച്ചിരുന്നു. പരിശോധനയിൽ പേവിഷ ബാധ ഇല്ലെന്ന് തെളിഞ്ഞതായി കോഴിക്കോട് ഡി.എം.ഒ പറഞ്ഞു.
ലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും പത്തുദിവസം കഴിഞ്ഞാണ് മരിച്ചത്. പേ വിഷം ബാധിച്ചാൽ പരമാവധി നാലു ദിവസമേ ജീവിച്ചിരിക്കൂ. ഇതാണ് ആരോഗ്യവകുപ്പിനെ ആശയക്കുഴപ്പത്തിലാക്കിയത്. തുടർന്നാണ് വീട്ടമ്മയുടെ സ്രവം മരണശേഷവും വിദഗ്ദ്ധ പരിശോധനയ്‌ക്ക് അയച്ചത്. ലക്ഷണങ്ങൾ കാണിച്ചപ്പോഴും സ്രവം പരിശോധനയ്ക്കയച്ചിരുന്നു. അപ്പോഴും നെഗറ്റീവ് ആയിരുന്നു ഫലം. മരണകാരണം കണ്ടെത്താൻ ഇനി ഒരു മെഡിക്കൽസംഘം രൂപീകരിക്കും. രോഗിയുടെ കേസ് ഷീറ്റ് പഠിക്കും. നൽകിയ മരുന്നുകളും പരിശോധിക്കും. ഇതിന് ഒരാഴ്ച എടുക്കുമെന്ന് ഡി.എം. ഒ പറഞ്ഞു.
അസുഖം വന്നപ്പോൾ പേപ്പട്ടി കടിച്ചതിന്റെ അബോധമനസിലെ ഓർമകൾ കാരണം ലക്ഷണങ്ങൾ കാണിച്ചതാമെന്നാണ് പ്രാഥമിക നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |