തിരുവനന്തപുരം: ഭൂമി തരം മാറ്റൽ അടക്കമുള്ള ഫയലുകളിൽ ക്രമക്കേട് നടക്കുന്നതായ വ്യാപക പരാതികളെ തുടർന്ന് സംസ്ഥാനത്തെ ആർ.ഡി.ഒ ഓഫീസുകളിൽ ജില്ലാ കളക്ടർമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തി. 'ഓപ്പറേഷൻ ക്ലീൻ കേരള" എന്ന പേരിൽ നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ടുയർന്ന ചില ക്രമക്കേടുകളിലെ ഫയലുകൾ കളക്ടർമാർ വിശദമായി പരിശോധിക്കുകയാണ്. കളക്ടർമാർ ഇന്ന് സർക്കാരിന് റിപ്പോർട്ട് നൽകും.
ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് ചില ആർ.ഡി.ഒ ഓഫീസുകളിലെ ഉദ്യോഗസ്ഥരിൽ നിന്ന് മൊഴിയെടുത്തു. വിശദ റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. റവന്യു മന്ത്റി കെ. രാജന്റെ നിർദ്ദേശാനുസരണമാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തിയത്. റവന്യു അഡിഷണൽ ചീഫ് സെക്രട്ടറിയോടാണ് പരിശോധനയ്ക്കുള്ള ക്രമീകരണം ഏർപ്പെടുത്താൻ നിർദ്ദേശിച്ചത്. ഇതുവരെ കിട്ടിയ അപേക്ഷകൾ തരംതിരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ക്രമക്കേട് നടത്തിയതായി കണ്ടെത്തിയാൽ കടുത്ത നടപടികൾ സ്വീകരിക്കും. കഴിഞ്ഞ ദിവസം ഫോർട്ട് കൊച്ചി ഓഫീസിലെ മുഴുവൻ ജീവനക്കാരെയും സ്ഥലംമാറ്റിയിരുന്നു.
ഫെബ്രുവരി 25നു മുമ്പ് ലഭിച്ച അപേക്ഷകൾ അനുസരിച്ച് ഭൂമി തരം മാറ്റാൻ അഞ്ചു ലക്ഷം രൂപ വരെ പിഴ അടയ്‌ക്കേണ്ടി വരുമായിരുന്നു. പുതിയ സർക്കുലറിന്റെ അടിസ്ഥാനത്തിൽ ലഭിച്ച അപേക്ഷകൾ അനുസരിച്ച് 25 സെന്റ് വരെ ഫീസ് ആനുകൂല്യം ലഭിക്കും. എന്നാൽ, മുൻപ് അപേക്ഷിച്ചവർക്ക് ഇൗ ആനുകൂല്യം ലഭിക്കില്ല.
ഇത് മുതലാക്കി ആർ.ഡി.ഒ ഓഫീസിലെ ചില ഉദ്യോഗസ്ഥർ പണം നൽകാനായി അപേക്ഷകരിൽ സമ്മർദ്ദം ചെലുത്തി. പഴയ അപേക്ഷ കീറിക്കളഞ്ഞ ശേഷം പുതുക്കിയ അപേക്ഷ സമർപ്പിച്ചാൽ പിഴ ഈടാക്കാതെ ഭൂമി തരംമാറ്റി നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതിനായി ഒരു ലക്ഷം രൂപ വരെയുള്ള കൈക്കൂലിയാണ് ആവശ്യപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |