കണ്ണൂർ:രാമായണ ശീലുകൾ ലോകത്തിന്റെ വിവിധ കോണുകളിലെത്തിക്കുകയാണ് കണ്ണൂരുകാരായ ഇ.എം.ആദിദേവും കെ.രാഹുലും .വാൽമീകി രാമായണവും,അദ്ധ്യാത്മ രാമായണവും മന:പാഠമാക്കിയ ഈ സുഹൃത്തുക്കൾ കേരളത്തിലെ നൂറ്റമ്പതോളം ക്ഷേത്രങ്ങളിലും സാംസ്കാരിക സ്ഥാപനങ്ങളിലും രാമായണ പാരായണം നടത്തിയിട്ടുണ്ട്.
പുതുതലമുറ ആദ്ധ്യാത്മിക മേഖലയോട് മുഖം തിരിക്കുമ്പോൾ, ഇതിൽ നിന്ന് വ്യത്യസ്തരാണ് ആദിദേവും രാഹുലും .ആദിദേവ് ചെറുപ്പം മുതൽ രാമായണ പാരായണത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു.നാട്ടിലെ സനാധന ധർമ്മ പാഠശാലയിൽ നിന്നാണ് ഭഗവ് ഗീതയുടെയും അദ്ധ്യാത്മ രാമായണത്തിന്റെയും ബാലപാഠങ്ങൾ പഠിച്ചത്. പ്രസംഗകലയിൽ കഴിവ് തെളിയിച്ച രാഹുൽ സുഹൃത്തിലൂടെയാണ് ഈ രംഗത്തേക്ക് കടന്നത്.ഇരുവരും ചേർന്ന് ബാംഗ്ളൂരിലും മറ്റും രാമായണ പാരായണത്തിന്പോയിട്ടുണ്ട്.
രാമായണ ക്വിസ്,വരികളിലെ വ്യാഖ്യാനം,ഡിബേറ്റ് തുടങ്ങി വിവിധ മത്സരങ്ങളിലും പങ്കെടുത്ത് വിജയികളായിട്ടുണ്ട്.പ്രമുഖ ചാനലിന്റെ രാമായണം റിയാലിറ്റി ഷോയിലും വിജയിച്ചു .കൊവിഡ് പശ്ചാത്തലത്തിൽ,ഓൺലൈനിലൂടെ ഗൾഫ് മലയാളികൾക്കായി രാമായണ പരായണം നടത്തുന്നുണ്ട്.
കൗമുദി ടി.വിയിൽ ഇന്ന് മുതൽ സംപ്രക്ഷണം ചെയ്യുന്ന പരിപാടിയിൽ ഇരുവരും ചേർന്നാണ് രാമായണ പാരായണം നടത്തുന്നത്.
കൂടാളി ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളാണ് ആദിദേവും രാഹുലും . അഞ്ചാം ക്ലാസ് മുതൽ ഒരേ സ്കൂളിൽ പഠിച്ച ഇവരുടെ സൗഹൃദം ദൃഢമാക്കിയതും ഒരുമിച്ചുള്ള രാമായണ പാരായണം തന്നെ.
ആദിദേവ് കൊമേഴ്സും രാഹുൽ സയൻസ് ഗ്രൂപ്പുമാണ് പഠിക്കുന്നത്.ആദിദേവിന്റെ അച്ഛനും കൂടാളി ഹയർസെക്കൻറി സ്കൂളിലെ മലയാളം അദ്ധ്യാപകനുമായ ടി.ഉണ്ണികൃഷ്ണനാണ് ഇരുവരെയും രാമായണം പഠിപ്പിക്കുന്നത്.കൂടാളി സ്വദേശിയായ ആദിദേവിന്റെ അമ്മ ഇ.എം.സിന്ധു കാഞ്ഞിലേരി എൽ.പി സ്കൂൾ അദ്ധ്യാപികയാണ് .ഏച്ചൂർ സ്വദേശിയായ രാഹുൽ പെയിന്റിംഗ് തൊഴിലാളിയായ കെ.രാജീവന്റെയും ടെയ്ലറായ ലനിതയുടെയും മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |