തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പരാജയത്തിന് പ്രധാന കാരണം കൊവിഡും, പ്രളയവും, സംഘടനാ ദൗർബല്യവുമാണെന്ന്, തിരഞ്ഞെടുപ്പ് തോൽവിയെപ്പറ്റി പഠിക്കാൻ ഹൈക്കമാൻഡ് സമിതി നിയോഗിച്ച അശോക് ചവാൻ സമിതിയോട് ഓൺലൈൻ കൂടിക്കാഴ്ചയിൽ രമേശ് ചെന്നിത്തല വ്യക്തമാക്കി.
പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വമേറ്റെടുക്കുന്നതായി വ്യക്തമാക്കിക്കൊണ്ടാണ്, സംഘടനാദൗർബല്യം പറഞ്ഞ് നേതൃത്വത്തിന് മേൽ ചെന്നിത്തല പഴി ചാർത്തിയത്. എന്നാൽ,സംഘടനാപരമായ ഉത്തരവാദിത്വം യു.ഡി.എഫ് ചെയർമാനെന്ന നിലയിൽ രമേശ് ചെന്നിത്തലയ്ക്കുമുണ്ടെന്ന് പാർട്ടിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
കൊവിഡ് കാരണം സർക്കാരിനെതിരായ രാഷ്ട്രീയ സാഹചര്യങ്ങൾ ഫലപ്രദമായി ജനങ്ങളിലെത്തിക്കാനായില്ലെന്ന് ചെന്നിത്തല പറഞ്ഞു.. കൊവിഡിന്റെ മറവിൽ സർക്കാർ ഒഴുക്കിയ പണവും ഭക്ഷ്യക്കിറ്റുകളും പെൻഷനുമെല്ലാം തോൽവിക്ക് കാരണമായി. പ്രതിപക്ഷനേതാവെന്ന നിലയിൽ സർക്കാരിന്റെ സ്വജനപക്ഷപാതവും അഴിമതികളും പൊതുസമൂഹത്തിൽ തുറന്നുകാട്ടാനായി. സർക്കാർ പല തീരുമാനങ്ങളും തിരുത്തുകയും പിന്നാക്കം പോവുകയുമുണ്ടായി. ആരോപണങ്ങൾ മാദ്ധ്യമങ്ങളിൽ വൻ പ്രാധാന്യം നേടിയെങ്കിലും സർക്കാരിന്റെ അഴിമതിക്കെതിരായ വികാരം താഴെത്തട്ടിലെത്തിക്കാനാവാത്തത് തിരിച്ചടിയായി. പല ബൂത്ത് കമ്മിറ്റികളും നിർജ്ജീവമായിരുന്നു. വീടുകളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ സ്ലിപ്പുകൾ പോലും എത്തിക്കാനായില്ല. കിറ്റുകളും മറ്റാനുകൂല്യങ്ങളും നൽകി സർക്കാരിനനുകൂലമായി വൻതോതിലുള്ള പ്രചാരണം നടത്തി.
കോൺഗ്രസിന് ജയസാധ്യതയുള്ള പല മണ്ഡലങ്ങളിലും ബി.ജെ.പി എൽ.ഡി.എഫിന് വോട്ട് മറിച്ചു . ബി.ജെ.പിയുടെ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് മത്സരിച്ച സ്ഥലങ്ങളിൽ 2016ലെ വോട്ട് ഷെയറിനേക്കാൾ 80 ശതമാനത്തോളം കുറവുണ്ടായി. ബി.ജെ.പി.യുടെയും സി.പി.എമ്മിന്റെയും പണക്കൊഴുപ്പും സാമൂഹ്യമാദ്ധ്യമങ്ങൾ വഴി സർക്കാരിന് കാര്യങ്ങളനുകൂലമാക്കാനുള്ള പി.ആർ. കമ്പനിയുടെ പ്രവർത്തനങ്ങളും കോൺഗ്രസ്സിന്റെ പരാജയത്തിന് ആക്കം കൂട്ടി. പൗരത്വ ഭേദഗതി ബിൽ നടപ്പിലാക്കുമെന്ന അമിത്ഷായുടെ പ്രഖ്യാപനം നിമിത്തം മുസ്ലീം വോട്ടുകൾ ഇടതുപക്ഷത്തേയ്ക്ക് മറിഞ്ഞു- രമേശ് ചൂണ്ടിക്കാട്ടി.
കൂടിയാലോചനകൾ ചവാൻ സമിതി തുടരുന്നു. ജൂൺ ആദ്യവാരത്തോടെ പുതിയ കെ.പി.സി.സി അദ്ധ്യക്ഷൻ നിലവിൽ വരുമെന്നാണ് സൂചനകൾ. കെ. സുധാകരന് പുറമേ, ദളിത് പ്രാതിനിദ്ധ്യത്തിന്റെ പേരിൽ കൊടിക്കുന്നിൽ സുരേഷും ,ഗ്രൂപ്പ് പിൻബലത്തിൽ കെ.സി.ജോസഫ്, ബെന്നി ബെഹനാൻ തുടങ്ങിയവരും മത്സരരംഗത്ത് സജീവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |