
തിരുവനന്തപുരം : ആർ.സി.സിയിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ എഴു വർഷം മുമ്പെടുത്ത തീരുമാനം നടപ്പിലാക്കാതെ സർക്കാർ. അഞ്ചു വർഷമായി സെക്രട്ടേറിയറ്റിലെ ഫയലിലുറങ്ങിയ കരട് സ്‌പെഷ്യൽ റൂൽ ഒടുവിൽ തിരിച്ചയച്ചു. ആർ.സി.സിയിലെ വിവിധ സംഘടനകൾ ഉന്നയിച്ച പോരായ്മകൾ പരിഹരിക്കുന്നതിന് ആർ.സി.സി ഡയറക്ടർ ആവശ്യപ്പെട്ട പ്രകാരമായിരുന്നു ഇത്. മുഖ്യമന്ത്രി അദ്ധ്യക്ഷനായ ഗവേണിംഗ് ബോഡി അംഗീകരിച്ച് ആരോഗ്യ വകുപ്പിലെത്തിയ സ്‌പെഷ്യൽ റൂൾ ചുവപ്പുനാടയിൽ കുരുക്കുകയായിരുന്നു..
യു.ഡി.എഫ് സർക്കാരിന്റെ കാലത്തുൾപ്പെടെ ആർ.സി.സി നിയമനങ്ങളിൽ വിജിലൻസ് അഴിമതി കണ്ടെത്തിയതിനെ
തുടർന്ന് 2019ലാണ് ഒന്നാം പിണറായി സർക്കാർ ആർ.സി.സിയിലെ ഡോക്ടർ ഒഴികെയുള്ള നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടത്. തുടർന്നിങ്ങോട്ട് കരാർ നിയമങ്ങളായി. സർക്കാരിൽ സ്‌പെഷ്യൽ സെക്രട്ടറി റാങ്കിലുണ്ടായിരുന്ന ഐ.എം.ജിയിലെ ഉദ്യോഗസ്ഥനാണ് സ്‌പെഷ്യൽ റൂൾസ് തയ്യാറാക്കിയത്. 2022ൽ ഇത് സർക്കാരിലെത്തിയതിന് പിന്നാലെ ആർ.സി.സി അധികൃതരും, ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി ചർച്ച ചെയ്താണ് കരട് റൂൾ തയാറാക്കിയത്.
ചില തസ്തികകളിലുള്ളവരെ ഉയർന്ന സൂപ്പർവൈസറി തസ്തികകളിൽ നിയമിക്കുന്നതിനാണ് ഇപ്പോൾ സ്‌പെഷ്യൽ റൂൾ തിരികെ വിളിച്ചതെന്ന ആക്ഷേപം ശക്തമാണ്.വീണ്ടും മുഖ്യമന്ത്രി അദ്ധ്യക്ഷനായ ഗവേണിംഗ് ബോർഡ് അംഗീച്ചാലേ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകൂ.തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അതുടനെ ഉണ്ടാകില്ല.
നിലവിലെ താത്കാലിക നിയമനങ്ങൾ ഇഷ്ടക്കാർക്ക് വേണ്ടിയാണ്.അടുത്തിടെ താത്കാലിക സ്റ്റാഫ് നഴ്സ് നിയമത്തിൽ വഴി വിട്ട നീക്കം പുറത്തു വന്നതോടെ റാങ്ക് ലിസ്റ്റ് റദ്ദാക്കി ജോലിയിൽ പ്രവേശിച്ചവരെ പിരിച്ചു വിട്ടിരുന്നു.അടുത്ത മാസം ഒന്നിന് വീണ്ടും പരീക്ഷ നടത്തും.
അംഗീകാരമില്ലാത്ത
350 തസ്തികൾ
സർക്കാർ അംഗീകാരമില്ലാതെ ആർ.സി.സി 350 തസ്തികകളാണ് സൃഷ്ടിച്ചത്
ഇതിൽ നിയമിച്ചവർക്ക് സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും നൽകി.
ഈ തസ്തികകൾ സർക്കാർ അംഗീകരിച്ചാലേ സ്പെഷ്യൽ റൂൾ പി.എസ്.സിക്ക് കൈമാറാനാകൂ.
'കുറ്റമറ്റ രീതിയിൽ സ്‌പെഷ്യൽ റൂൾസ് തയ്യാറാക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്.'.
-ഡോ.രജനീഷ്,
ഡയറക്ടർ,ആർ.സി.സി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |