@അറസ്റ്റിലായ ജീവനക്കാർക്ക് സസ്‌പെൻഷൻ
കോഴിക്കോട്: കോർപ്പറേഷനിലെ അനധികൃത കെട്ടിടങ്ങൾക്ക് നിയമവിരുദ്ധമായി നമ്പർ നൽകി തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ പ്രതികളെ കോഴിക്കോട് ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് ഇന്ന് അപേക്ഷ നൽകും.
കെട്ടിട്ട നികുതി വിഭാഗം ക്ലാർക്ക് എൻ.പി.സുരേഷ്, തൊഴിൽ വിഭാഗം ക്ലാർക്ക് മഠത്തിൽ അനിൽകുമാർ എന്നിവരെ കോർപ്പറേഷൻ സെക്രട്ടറി കെ.യു.ബിനി സസ്പെൻഡും ചെയ്തു. ഇതോടെ സസ്പെൻഡ് ചെയ്യപ്പെട്ട ജീവനക്കാരുടെ എണ്ണം ആറായി. തട്ടിപ്പ് നടന്നെന്ന് കണ്ടെത്തിയ ആറ് കെട്ടിടങ്ങളിൽ ഒന്നിന് അനധികൃതമായി നമ്പർ നൽകിയവരാണിവർ. മറ്റ് അഞ്ച് കെട്ടിടങ്ങൾക്ക് നമ്പർ നൽകി തട്ടിപ്പ് നടത്തിയ പ്രതികളെ ഉടൻ പിടികൂടുമെന്ന് അന്വേഷണസംഘം അറിയിച്ചു.
കോർപ്പറേഷൻ ഉദ്യോഗസ്ഥരെ കൂടാതെ, മുൻ അസി. എൻജിനിയർ പി.സി.കെ.രാജൻ, ഇടനിലക്കാരായ പി.കെ. ഫൈസൽ അഹമ്മദ്, ഇ.കെ.മുഹമ്മദ് ജിഫ്രി, എം.യാഷിർ അലി, കെട്ടിട ഉടമ പി.കെ.അബൂബക്കർ സിദ്ദിഖ് എന്നിവരാണ് റിമാൻഡിലായത്.
കോർപ്പറേഷനിൽ റവന്യൂ വിഭാഗം സൂപ്രണ്ടായിരുന്ന ഉദ്യോഗസ്ഥന്റെയും വിരമിച്ച ഡെപ്യൂട്ടി സെക്രട്ടറിയുടെയും സഞ്ചയ സോഫ്റ്റ് വെയറിലെ ലോഗിൻ ഐ.ഡിയും പാസ് വേഡും ഡിജിറ്റൽ സിഗ്‌നേച്ചറും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. തദ്ദേശ വകുപ്പ് ഉത്തരമേഖലാ ജോ.ഡയറക്ടർ ഡി.സാജുവിന്റെ അന്വേഷണ റിപ്പോർട്ട് വകുപ്പ് മേധാവിക്ക് സമർപ്പിച്ചു. സമഗ്ര അന്വേഷണത്തിന് ശുപാർശ ചെയ്തിട്ടുണ്ട്.
കോഴിക്കോട് കോർപ്പറേഷനിൽ അഡീഷണൽ സെക്രട്ടറി മനോഹറിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. തട്ടിപ്പ് പുറത്ത് വന്നതിന് ശേഷമുള്ള ആദ്യ കോർപ്പറേഷൻ കൗൺസിൽ യോഗവും ഇന്ന് നടക്കും. ലോഗിൻ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് സസ്പെൻഡ് ചെയ്തത് പിൻവലിച്ചില്ലെങ്കിൽ നാളെ മുതൽ ധർണ നടത്താനാണ് ജീവനക്കാരുടെ തീരുമാനം.
വിജിലൻസ് പരിശോധന
വിജിലൻസ് സംഘം കോർപ്പറേഷൻ ഓഫീസിലെ റവന്യു വിഭാഗത്തിൽ ഇന്നലെ പരിശോധന നടത്തി. കോഴിക്കോട് യൂണിറ്റ് സി.ഐ ഉല്ലാസ്‌കുമാറിന്റെ നേൃത്വത്തിലായിരുന്നു പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |