തിരുവനന്തപുരം: വരേണ്യ വിഭാഗത്തിന്റെ അധികാര ഘടനയോട് എന്നും കലഹിച്ചു പോന്നിട്ടുള്ള രമേശന്റെ കവിതയിലുണ്ടായിരുന്നത് നിസ്വജന പക്ഷപാതം ആയിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന് രാഷ്ട്രീയരംഗത്തും സാഹിത്യരംഗത്തും ശ്രദ്ധേയമായ സ്ഥാനം ഉറപ്പിച്ച വ്യക്തിയായിരുന്നു എസ്. രമേശൻ. പുരോഗമന, രാഷ്ട്രീയ, സാമൂഹ്യ രംഗത്തിന് പൊതുവിലും പുരോഗമന കലാസാഹിത്യ സംഘത്തിന് പ്രത്യേകിച്ചും വലിയ നഷ്ടമാണ് രമേശന്റെ വിയോഗമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ സാംസ്‌കാരിക നയരൂപീകരണം, ചലച്ചിത്ര അക്കാഡമി രൂപീകരണം, തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ സ്ഥാപനം, കേരള ചരിത്ര ഗവേഷണ കൗൺസിൽ രൂപീകരണം, കേരള കലാമണ്ഡലത്തെ കല്പിത സർവകലാശാലാ പദവി ലഭ്യമാക്കുന്ന നടപടി തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് കവി എസ്. രമേശനെന്ന് സ്പീക്കർ എം.ബി. രാജേഷ് അനുസ്മരിച്ചു.
എന്നും പുരോഗമനാശയങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു കവി എസ്. രമേശനെന്ന് മന്ത്രി സജി ചെറിയാൻ അനുസ്മരിച്ചു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന നേതാവ്, ഗ്രന്ഥശാലാ സംഘം പ്രവർത്തകൻ, സാംസ്‌കാരിക വകുപ്പ് മുൻ മന്ത്രി ടി.കെ. രാമകൃഷ്ണന്റെ സെക്രട്ടറി എന്ന നിലയിലും ശോഭിക്കാൻ അദ്ദേഹത്തിന് സാധിച്ചതായും മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |