തിരുവനന്തപുരം: പിന്നാക്ക സമുദായങ്ങളെ പാടെ അവഗണിച്ചെന്ന പരാതിക്ക് ഇടനൽകാതെ കെ.പി.സി.സി ഭാരവാഹിപ്പട്ടക. അപ്പോഴും, പ്രാമുഖ്യം മുന്നാക്ക സമുദായങ്ങൾക്ക്. പട്ടിക വിഭാഗങ്ങൾക്ക് അർഹമായ പരിഗണന കിട്ടിയില്ലെന്ന ആക്ഷേപവും.
56 പേരുടെ പുതിയ പട്ടികയിൽ, പിന്നാക്ക സമുദായങ്ങൾക്ക് സമീപകാലത്ത് പാർട്ടിയിൽ നേരിടേണ്ടിവന്ന അവഗണന ആവർത്തിക്കപ്പെട്ടില്ലെന്ന് പുതിയ നേതൃത്വത്തിന് ആശ്വസിക്കാം. പാർട്ടിയെ കൈപ്പിടിയിലൊതുക്കിയ ഗ്രൂപ്പ് മാനേജർമാർ, സംഘടനയിലും സ്ഥാനാർത്ഥി നിർണയത്തിലും പിന്നാക്കക്കാരോട് പുലർത്തിവന്ന കടുത്ത അനീതിയും സ്വാർത്ഥതാത്പര്യങ്ങളുമാണ് തുടർച്ചയായ രണ്ട് നിയമസഭാതിരഞ്ഞെടുപ്പുകളിലെ ദയനീയ തോൽവിയിലേക്കും പാർട്ടിയുടെ ഇന്നത്തെ ദുഃസ്ഥിതിയിലേക്കും നയിച്ചത്. ഇത്തരം സമീപനങ്ങൾ ആവർത്തിക്കില്ലെന്നും പിന്നാക്ക - പട്ടിക വിഭാഗങ്ങൾക്ക് മാന്യമായ പരിഗണന ഉറപ്പാക്കുമെന്നും പുതിയ കെ.പി.സി.സി പ്രസിഡന്റായി
ചുമതലയേറ്റ വേളയിൽ തന്നെ കെ. സുധാകരൻ പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്തെ രാഷ്ട്രീയ, സാമൂഹിക യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ടുള്ള അദ്ദേഹത്തിന്റെ ഉറച്ച നിലപാടിന് ശക്തമായ പിന്തുണയുമായി പുതിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഒപ്പം നിന്നു. പുതിയ നേതൃത്വത്തിന് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യമൊരുക്കുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡും വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തു. ഗ്രൂപ്പുകളെ പരമാവധി പിണക്കാതിരുന്നിട്ടും പുതിയ പട്ടികയിൽ സമുദായ സന്തുലനം ഏറക്കുറെ പാലിക്കാൻ നേതൃത്വത്തിന് കഴിഞ്ഞതും അതിനാലാണ്.
56 അംഗ പട്ടികയിൽ 29 പേർ മുന്നാക്ക സമുദായക്കാരാണ് 27 പേർ പിന്നാക്ക-പട്ടിക വിഭാഗക്കാരും. പ്രബല പിന്നാക്ക-ന്യൂനപക്ഷ സമുദായങ്ങൾക്ക് സാമാന്യം ഭേദപ്പെട്ട പരിഗണന ലഭിച്ചപ്പോൾ പട്ടിക ജാതി, നാടാർ, വിശ്വകർമ്മ പ്രാതിനിദ്ധ്യം നാമമാത്രമായി. പട്ടിക വർഗവും മറ്റ് ചില പിന്നാക്ക വിഭാഗങ്ങളും തഴയപ്പെട്ടു. മൂന്ന് ഭാരവാഹികൾ ഉൾപ്പെടെ അഞ്ച് വനിതകളിൽ പേരിന് പോലും ഈഴവ സമുദായത്തിൽപ്പെട്ടവരില്ലാത്തതും പോരായ്മയായി. കെ.പി.സി.സി വൈസ് പ്രസിഡന്റുമാരിലും ഈഴവ പ്രാതിനിദ്ധ്യമില്ല.
23 ജനറൽ സെക്രട്ടറിമാരുടെ സമുദായ പ്രാതിനിദ്ധ്യം
മുസ്ലിം - 7
ഈഴവ - 5
ക്രിസ്ത്യൻ - 5
നായർ - 4
വിശ്വകർമ്മ - 1
പട്ടികജാതി - 1
കെ.പി.സി.സി പട്ടിക: (സമുദായം, ഭാരവാഹി, എക്സി.അംഗം, ആകെ)
ക്രിസ്ത്യൻ -6-9-15
നായർ -6-8-14
മുസ്ലിം -7-4-11
ഈഴവ -5-5-10
എസ്.സി -2-2- 4
നാടാർ -1 -0-1
വിശ്വകർമ്മ -1-0 -1
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |