പുനഃപരിശോധന ഹർജിക്ക് തമിഴ്നാട് പിന്നാക്ക, ദളിത് സംഘടനകളും രംഗത്ത്
തിരുവനന്തപുരം: പത്ത് ശതമാനം മുന്നാക്ക സംവരണം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയിൽ
ജാതി സംവരണം അനിശ്ചിതമായി തുടരുന്നതിന് എതിരായി ഉൾപ്പെടുത്തിയ പരാമർശത്തിൽ കടുത്ത ഞെട്ടലിലും അമർഷത്തിലും ആശങ്കയിലുമാണ് പിന്നാക്ക, ദളിത് വിഭാഗങ്ങൾ. വിധിക്കെതിരെ സുപ്രീം കോടതിയിൽ പുനഃപരിശോധന ഹർജി നൽകാൻ തീരുമാനിച്ച തമിഴ്നാട്ടിലെ ഡി.എം.കെ സർക്കാർ,ഇക്കാര്യം ചർച്ചചെയ്യുന്നതിന് സർവകക്ഷി യോഗം വിളിച്ചുകൂട്ടും. പുനഃപരിശോധന ഹർജി നൽകുമെന്ന് വിവിധ പിന്നാക്ക-ദളിത് സംഘടനകളും വ്യക്തമാക്കി. ഹർജികൾ അനുവദിക്കപ്പെടുന്ന പക്ഷം, നിയമയുദ്ധം നീണ്ടേക്കും.
ജാതി സംവരണ വ്യവസ്ഥയിൽ മാറ്റം വരുത്താൻ ആലോചിക്കേണ്ട സമയമായെന്നാണ് മുന്നാക്ക സംവരണത്തെ അനുകൂലിച്ച രണ്ടു ജഡ്ജിമാരുടെ വിധിയിൽ പറയുന്നത്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് നിലവിലുള്ള സംവരണത്തിന്റെ ഭാവിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. സാമ്പത്തിക സംവരണം മുന്നാക്ക വിഭാഗക്കാർക്ക്
മാത്രമായി ചുരുക്കുകയും, അതിന്റെ ആനുകൂല്യം പിന്നാക്ക-ദളിത് വിഭാഗങ്ങളിലെ ദരിദ്രർക്കും നൽകണമെന്ന
ബെഞ്ചിലെ രണ്ടു ജഡ്ജിമാരുടെ ആവശ്യം മൂന്നംഗ ഭൂരിപക്ഷ ബെഞ്ച് തള്ളുകയും ചെയ്തു.
സംവരണത്തിന് സാമ്പത്തിക മാനദണ്ഡം ഭരണഘടനാവിരുദ്ധമാണെന്ന വാദമാണ് അടുത്ത കാലം വരെ
നിയമവൃത്തങ്ങൾ ഉയർത്തിപ്പിടിച്ചിരുന്നതെന്നും പിന്നാക്ക-ദളിത് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
ഉത്തരേന്ത്യയിൽ ഉൾപ്പെടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും അധഃസ്ഥിത പിന്നാക്ക വിഭാഗങ്ങൾക്ക്
നാമമാത്രമായ സംവരണമാണ് നേരത്തേ ഉണ്ടായിരുന്നത്. മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശ
1990ൽ കേന്ദ്രത്തിലെ വി.പി. സിംഗ് സർക്കാർ അംഗീകരിച്ചതിനെ തുടർന്നാണ് പിന്നാക്ക സമുദായങ്ങൾക്ക്
സർക്കാർ നിയമനങ്ങളിലും,വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും 27 ശതമാനം സംവരണം
നടപ്പാക്കിയത്. മൂന്നു പതിറ്റാണ്ട് കഴിഞ്ഞിട്ടും, അതനുസരിച്ചുള്ള പ്രാതിനിദ്ധ്യം പോലും ഭൂരിഭാഗം പിന്നാക്ക സമുദായങ്ങൾക്കും ലഭിച്ചിട്ടില്ല. അർഹമായ സംവരണം തന്നെ, പലപ്പോഴും അട്ടിമറിക്കപ്പെടുന്നു. ജാതി സംവരണം കൊണ്ടു മാത്രമാണ് പിന്നാക്ക, പട്ടിക സമുദായങ്ങളുടെ തൊഴിലിടങ്ങളിലെ പ്രാതിനിദ്ധ്യവും ജീവിത നിലവാരവും ഇന്നത്തെ നിലയിലെങ്കിലും ഉയർന്നത്.ഈ പശ്ചാത്തലത്തിൽ,ജാതി സംവരണത്തിന്റെ നിലനില്പിന് വെല്ലുവിളി ഉയർത്തുന്ന പരാമർശങ്ങൾ ഉന്നത നീതിപീഠത്തിൽ നിന്നുതന്നെ ഉയരുന്നതാണ്
ആശങ്ക വർദ്ധിപ്പിക്കുന്നത്.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |