തിരുവനന്തപുരം: സംസ്ഥാനത്തെ മൊത്ത വിപണിയിൽ അരി വില കുറഞ്ഞിട്ടും ,ചില്ലറ വിപണിയിൽ അത് പ്രതിഫലിച്ചു തുടങ്ങിയില്ല. അരി വില കൂടിയപ്പോൾ എടുത്ത സ്റ്റോക്ക് വിറ്റു തീരാത്തതാണ് പ്രധാന കാരണം. ചില കടക്കാർ കൂടിയ വില തന്നെ ഈടാക്കുന്നതായും പരാതിയുണ്ട്.
ഫസ്റ്റ് ക്വാളിറ്റി മട്ട വടി അരിയുടെ ഇന്നലത്തെ മൊത്ത വില 54 രൂപയായിരുന്നു. കഴിഞ്ഞയാഴ്ചത്തെ വില 59 രൂപ. ഇതേ അരി 68 രൂപയ്ക്കു വരെ വിൽക്കുന്ന കടകളുണ്ട്. ജയ എന്ന പേരിൽ വിൽക്കുന്ന ആന്ധ്ര വെള്ള അരി വില 59ൽ നിന്നും 53ൽ എത്തി. ചില്ലറ വിപണിയിൽ 58 മുതൽ 62 രൂപ വരെ ഈടാക്കുന്നുണ്ട്. കർണ്ണാടക ജയ, പഞ്ചാബി ജയ എന്ന പേരിൽ വിൽക്കുന്ന അരി ഇനങ്ങളുടെ വില 39, 40 രൂപയാണ്. സുരേഖ അരിക്ക് 36 മുതൽ 40 രൂപവരെയും ഡൊപ്പി അരിക്ക് 30 മുതൽ 36 രൂപ വരെയുമാണ് മൊത്ത വില. എന്നാലിപ്പോഴും സുരേഖയ്ക്ക് 40- 45 രൂപയും, ഡൊപ്പിക്ക് 38-42 വരെയും ഈടാക്കുന്നു.
ഷിമോഗ അരി
മട്ട അരിയാവുന്നു
ഷിമോഗയിൽ നിന്നെത്തിക്കുന്ന നെല്ല് സംസ്കരിച്ചെടുക്കുന്ന അരി മട്ട അരിയെന്ന പേരിലാണ് സംസ്ഥാനത്ത് വിൽക്കുന്നത്. തനി നാടൻ ചമ്പാവരിയാണെന്ന ധാരണയിലാണ് മലയാളി ഇത് വലിയ വില കൊടുത്ത് വാങ്ങുന്നത്. പാലക്കാടും ആലപ്പുഴയിലുമാണ് ഒറിജിനൽ മട്ട അരി ഉൽപ്പാദിപ്പിക്കുന്നത്. അതാകട്ടെ ,പൊതുവിപണിയുടെ ആവശ്യത്തിന്റെ 15% പോലും ആകുന്നുമില്ല. ഷിമോഗയിൽ നിന്ന് കിലോഗ്രാമിന് 19 രൂപ നിരക്കിലാണ് സംസ്ഥാനത്തെ ചില മില്ലുകൾ ചമ്പാവിനോട് സാമ്യമുള്ള നെല്ല് വാങ്ങുന്നത്. . പൊതുവിപണിയിൽ അന്ധ്ര വെളള അരിയെക്കാൾ മട്ട അരിക്ക് വില കൂടുതലാണ്.. ഒരു പ്രമുഖ ബ്രാൻഡിന്റെ പത്ത് കിലോ പായ്ക്കറ്റ് മട്ട അരിയുടെ വില 766 രൂപയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |