തിരുവനന്തപുരം:റോഡുകളുടെ ദുരവസ്ഥ പരിഹരിക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് ഇനി റോഡ് പരിശോധന നിർബന്ധം. മാസത്തിലൊരിക്കൽ തങ്ങളുടെ അധികാര പരിധികളിൽ പോയി റോഡിന്റെ പരിപാലനം ഉറപ്പാക്കണമെന്നും അതിന്റെ ഫോട്ടോസഹിതം റിപ്പോർട്ട് നൽകണമെന്നും മന്ത്രി മുഹമ്മദ് റിയാസ് നിർദ്ദേശിച്ചു.
റോഡിലെ ഗട്ടറുകളും അപാകതകളും മേലധികാരികളെ അറിയിച്ച് പരിഹാരം കാണണം. റോഡ് കാണാതെ ഓഫീസിലിരുന്ന് റിപ്പോർട്ടെഴുതി പറ്റിക്കൽ നടപ്പില്ല. മന്ത്രി ഉൾപ്പെടെ ഫീൽഡിൽ പോകും. അസി.എൻജീനീയർ മുതൽ ചീഫ് എൻജിനീയർ വരെ സന്ദർശനത്തിന്റെ ഫോട്ടോ സഹിതം റിപ്പോർട്ട് നൽകണം. റിപ്പോർട്ട് ചീഫ് എൻജിനീയർമാർ വിലയിരുത്തണം. ഇക്കാര്യങ്ങൾ മന്ത്രിയുടെ ഓഫീസും പരിശോധിക്കും. ഫെബ്രുവരി മുതൽ ഇത് നിർബന്ധമായി നടപ്പാക്കുമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. പി.ഡബ്ളിയു.ഡി മിഷൻ ടീമെന്ന മൂന്നംഗ സമിതി റോഡുകളുടെ ഗുണമേൻമ, സ്ഥിതി, ജോലികളുടെ സമയക്ളിപ്തത എന്നിവ വിലയിരുത്തും.
ഡിഫക്ട് ലയബിലിറ്റിയും റണ്ണിംഗ് കോൺട്രാക്ടും മരാമത്ത് രംഗത്ത് വലിയ മാറ്റമുണ്ടാക്കും. ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാണെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ മരാമത്ത് ജോലികൾ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്കാരങ്ങൾ.
അറ്റകുറ്റപ്പണിക്ക് 271.74 കോടി
റോഡുകളുടെ അറ്റകുറ്റപ്പണിക്കായി 271.74 കോടി രൂപ അനുവദിച്ചെന്ന് മന്ത്രി പറഞ്ഞു. കിഫ്ബി ജോലികളിൽ കാലതാമസം ഒഴിവാക്കാൻ ധനമന്ത്രിയുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി തടസങ്ങൾ നീക്കി. തകർന്ന റോഡുകൾ മഴ മാറിയാലുടൻ പുതുക്കിപ്പണിയും. എം.സി റോഡ് ഉൾപ്പെടെ കെ.എസ്.ടി.പിക്ക് വിട്ടുകൊടുത്ത റോഡുകളിലെ വെള്ളക്കെട്ട് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും. റോഡുകളിൽ റണ്ണിംഗ് കോൺട്രാക്ട് പദ്ധതി നടപ്പാക്കാൻ 137.41 കോടി അനുവദിച്ചു.
റെയിൽവേ ഒാവർബ്രിഡ്ജ്: ത്രികക്ഷി
കരാറും കേന്ദ്ര റോഡ് ഫണ്ടും
തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽവേ ഒാവർബ്രിഡ്ജുകളുടെയും അണ്ടർപാസുകളുടെയും നിർമ്മാണത്തിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും റെയിൽവേ മന്ത്രാലയവും സംസ്ഥാന സർക്കാരും തമ്മിൽ ത്രികക്ഷി കരാർ ഒപ്പിടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 50 ശതമാനം തുക സെൻട്രൽ റോഡ് ഫണ്ടിൽ നിന്ന് അനുവദിക്കും. ബാക്കി തുക റെയിൽവേ നൽകണം. സെൻട്രൽ ഫണ്ടിൽ നിന്ന് റെയിൽവേ ഒാവർബ്രിഡ്ജുകൾക്ക് തുക അനുവദിക്കുമ്പോൾ സംസ്ഥാനത്തിന് ഈ ഫണ്ടിൽ നിന്ന് ലഭിക്കുന്ന തുക കുറയും. ഒാവർബ്രിഡ്ജുകൾക്കും അണ്ടർപാസുകൾക്കുമായി ഏറ്റെടുക്കുന്ന ഭൂമിയുടെ തുക സംസ്ഥാന സർക്കാർ വഹിക്കണം.
ലെവൽ ക്രോസില്ലാത്ത കേരളം എന്ന പദ്ധതിയിൽ, ഗതാഗതക്കുരുക്കുള്ള സ്ഥലങ്ങളിൽ ഒാവർബ്രിഡ്ജ്, അണ്ടർപാസ് നിർമ്മാണം വേഗത്തിലാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ 428 ലെവൽ ക്രോസുകളിൽ 143 എണ്ണത്തിലാണ് ഗതാഗതം കൂടുതൽ. ഈ ലെവൽക്രോസുകളുടെ എണ്ണം കുറച്ച് ഓവർബ്രിഡ്ജുകളും അണ്ടർപാസുകളും നിർമ്മിക്കുന്നതിനാണ് ധാരണാപത്രം. ഏറ്റെടുക്കേണ്ട ഒാവർബ്രിഡ്ജുകളുടെയും അണ്ടർപാസുകളുടെയും പട്ടിക പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കും. ധാരണാപത്രം ഒപ്പിട്ട് ഒരു മാസത്തിനകം പട്ടിക കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |