തിരുവനന്തപുരം: നിസാമുദ്ദീൻ-തിരുവനന്തപുരം എക്‌സ്‌പ്രസിൽ മലയാളികളായ അമ്മയും മകളും ഉൾപ്പെടെ മൂന്ന് സ്ത്രീകളെ മയക്കിക്കിടത്തി സ്വർണാഭരണങ്ങളും പണവും കൊള്ളയടിച്ച ഉത്തർപ്രദേശ് സ്വദേശി അഗ്സർ ബാഗ്‌ഷ വ്യാജപ്പേരിലെടുത്ത ടിക്കറ്റിലാണ് യാത്ര ചെയ്തതെന്ന് റെയിൽവേ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. യാത്രക്കാരുടെ പട്ടികയിൽ ഇയാളുടെ പേരില്ല. തൊട്ടടുത്ത സീറ്റിൽ ബാഗ്ഷ ഉണ്ടായിരുന്നതായി കവർച്ചയ്ക്ക് ഇരയായ തിരുവല്ല സ്വദേശി വിജയലക്ഷ്മി മൊഴി നൽകിയിട്ടുണ്ട്. കൊവിഡായതിനാൽ റിസർവേഷനില്ലാതെ ട്രെയിൻ യാത്ര അനുവദനീയമല്ല. അഗ്സർ എന്ന പേരിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ല. അന്വേഷണം എറണാകുളം റെയിൽവേ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറി.
റിസർവേഷൻ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യുന്ന സ്ത്രീകളെയാണ് അഗ്സറും സംഘവും ഉന്നം വയ്ക്കുന്നത്. ഈറോഡ്, സേലം കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ കവർച്ച. സേലത്തിനും കോയമ്പത്തൂരിനുമിടയിൽ വച്ചാകാം കഴിഞ്ഞദിവസം കവർച്ച നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. റെയിൽവേ സ്റ്റേഷനുകളിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. അഗ്സറിനെതിരെ ട്രെയിനിലെ കവർച്ചയ്ക്ക് നാല് കേസുകളുണ്ട്. കേരളത്തിൽ ആദ്യമായാണ് കേസ്. തമിഴ്നാട്ടിൽ മധുരയിലെ ഒരു കേസിൽ പ്രതിയാണ്.
കലർത്തിയത് കുപ്പിവെള്ളത്തിൽ?
കവർച്ചയ്ക്ക് ഇരയായ മൂന്നു പേരും അഗ്സറിൽ നിന്നും ഭക്ഷണമോ വെള്ളമോ വാങ്ങി കഴിച്ചിട്ടില്ല. സ്ത്രീകൾ ടോയ്‌ലറ്റിൽ പോയപ്പോൾ ഇവരുടെ പക്കലുണ്ടായിരുന്ന കുപ്പിവെള്ളത്തിൽ മയക്കുമരുന്ന് കലർത്തുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. അഗ്സർ ആഗ്രയിൽ നിന്ന് കയറി ഇവരെ നിരീക്ഷിച്ചശേഷം യാത്രക്കാർ കുറഞ്ഞ സമയത്താകാം കവർച്ച നടത്തിയത്. തിരുവല്ല സ്വദേശി വിജയലക്ഷ്മി, മകൾ അഞ്ജലി, കോയമ്പത്തൂർ സ്വദേശി കൗസല്യ എന്നിവരാണ് കവർച്ചയ്ക്ക് ഇരയായത്. ആലപ്പുഴയിലെ കമ്പനിയിൽ ജോലി ചെയ്യുന്നു എന്നാണ് അഗ്സർ വിജയലക്ഷ്മിയോട് പറഞ്ഞിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |