തൃശൂർ: ശബരിമല ടൂറിസ്റ്റ് കേന്ദ്രമോ കച്ചവട കേന്ദ്രമോ അല്ലെന്ന് മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ. ശബരിമല അയ്യപ്പസേവാ സമാജം സംഘടിപ്പിച്ച സംസ്ഥാന അയ്യപ്പ മഹാസംഗമം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയോടുള്ള നിഷേധാത്മക നിലപാട് സർക്കാർ തിരുത്തണം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സമന്വയത്തിന്റെ മഹാമാതൃകയാണ് ശബരിമല ക്ഷേത്രം. വനത്തിന് നടുവിൽ കുടികൊള്ളുന്ന അയ്യപ്പസ്വാമി ലോകത്തോട് പറയുന്ന സന്ദേശം പ്രകൃതിയെ അമ്മയായി കാണണമെന്നാണ്. കേരളം ഇന്ന് നേരിടുന്ന എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള ഉത്തരം അയ്യപ്പ ധർമ്മത്തിലുണ്ട്. സാമൂഹ്യ ഐക്യബോധം, പ്രകൃതിസ്‌നേഹം, വ്യക്തിപരമായ പരിശുദ്ധി, അക്രമരാഹിത്യം തുടങ്ങിയവയെല്ലാം അയ്യപ്പധർമ്മത്തിന്റെ ഭാഗമാണ്. കച്ചവടവും വരുമാനവും ലക്ഷ്യമിട്ട് ഈ ആചാരങ്ങളെ തകർക്കാനുള്ള ശ്രമം നടക്കുന്നു. ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കാനാണ് സർക്കാർ നീക്കം. അയ്യപ്പഭക്തർ ഒറ്റക്കെട്ടായി ഇത്തരം നീക്കങ്ങളെ നേരിടണം. എല്ലാ ഗ്രാമങ്ങളിലും അയ്യപ്പ യോഗമുണ്ടാകണം. ഓരോ വീടും പൂങ്കാവനമാകണം. അയ്യപ്പന്റെ പേരിൽ സേവാ പ്രവർത്തനമുണ്ടാകണം. ശബരിമലയിലെത്തുന്ന തീർത്ഥാടകർക്ക് സർക്കാർ അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ഇതിനായി 300 കോടി രൂപ കേന്ദ്രം കൊടുത്തിട്ടുണ്ട്. എന്നാൽ സംസ്ഥാന സർക്കാർ 20 കോടി പോലും ചെലവഴിച്ചിട്ടില്ലെന്നും കുമ്മനം ചൂണ്ടിക്കാട്ടി.
അയ്യപ്പസേവാ സമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. പ്രബുദ്ധ കേരളം പത്രാധിപർ സ്വാമി നന്ദാത്മജാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. അയ്യപ്പസേവാ സമാജം ദേശീയ ഉപാദ്ധ്യക്ഷൻ എസ്.ജെ.ആർ. കുമാർ, സെക്രട്ടറി പി. ഷൺമുഖാനന്ദൻ, സഹ സംഘടനാ സെക്രട്ടറി സി. പ്രഭാകരൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. അരവിന്ദാക്ഷൻ, സ്വാഗതസംഘം ജനറൽ കൺവീനർ മുരളി കോളങ്ങാട്ട് തുടങ്ങിയവർ സംസാരിച്ചു. പന്തളം രാജ പ്രതിനിധി ശശികുമാര വർമ്മ ശബ്ദ സന്ദേശത്തിലൂടെ ആശംസകൾ അർപ്പിച്ചു. ശബരിമല, മാളികപ്പുറം നിയുക്ത മേൽശാന്തിമാരായ കളിയിക്കൽ മഠം പരമേശ്വരൻ നമ്പൂതിരി, ശംഭു നമ്പൂതിരി, മുൻ മേൽശാന്തിമാർ തുടങ്ങിയവരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |