കൊച്ചി: ശബരിമല മേൽശാന്തി നിയമനത്തിനുള്ള നടപടികൾ നിരീക്ഷിക്കാനായി മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആർ. ഭാസ്കരനെ ഹൈക്കോടതി നിയോഗിച്ചു. ശബരിമലയിലെയും മാളികപ്പുറത്തെയും ഈ വർഷത്തെ മേൽശാന്തി നിയമനങ്ങൾ നിരീക്ഷിക്കാനാണ് ജസ്റ്റിസ് അനിൽ നരേന്ദ്രൻ, ജസ്റ്റിസ് കെ. ബാബു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അദ്ദേഹത്തെ നിയോഗിച്ചിട്ടുള്ളത്. മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കുമ്പോൾ ശബരിമലയിൽ അദ്ദേഹം ഉണ്ടാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. മേൽശാന്തി നിയമനത്തിനുള്ള ഇന്റർവ്യൂവിനു ശേഷം നിരീക്ഷകൻ റിപ്പോർട്ട് നൽകണം. മാർക്ക് ഷീറ്റിൽ ബാൾ പോയിന്റ് പേന ഉപയോഗിച്ച് മാർക്ക് രേഖപ്പെടുത്തണം. ഇതു നിരീക്ഷകനും ഒപ്പിടണം. മാർക്ക് ഷീറ്റുകൾ ദേവസ്വം ബോർഡ് കമ്മിഷണർ സുരക്ഷിതമായി സൂക്ഷിക്കണം. തിരുവനന്തപുരം ദേവസ്വം ബോർഡിന്റെ ഹെഡ് ഓഫീസിൽ ഒക്ടോബർ അഞ്ച്, ആറ് തീയതികളിൽ നടക്കുന്ന ഇന്റർവ്യൂ വീഡിയോയിൽ പകർത്തണം. ഈ ദൃശ്യങ്ങൾ അടങ്ങിയ സി.ഡിയും മാർക്ക് ഷീറ്റുകളും ഷോർട്ട് ലിസ്റ്റും ദേവസ്വം ബോർഡ് കമ്മിഷണർ അഭിഭാഷകൻ മുഖേന ഒക്ടോബർ 11 ന് മുമ്പ് ഹൈക്കോടതിയിൽ സമർപ്പിക്കണം. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണ നറുക്കെടുപ്പ് പന്തളം രാജകുടുംബത്തിലെ പത്തു വയസിനു മുകളിൽ പ്രായമുള്ള രണ്ടു കുട്ടികളെക്കൊണ്ട് നടത്തിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഹർജി ഒക്ടോബർ 12 നു വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |