ശബരിമല:മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന്റെ അവസാന ദിവസമായ ഇന്നലെയും അരവണക്ഷാമം പൂർണമായി പരിഹരിക്കാനായില്ല. ഒരു തീർത്ഥാടകന് നാല് കണ്ടെയ്നർ അരവണ മാത്രമായി ഇന്നലെ വിതരണം പരിമിതപ്പെടുത്തിയിരുന്നു. ഇതോടെ അരവണയ്ക്കായി കാത്തുനിൽക്കുന്നവരുടെ നിര കൗണ്ടറിനുമുന്നിൽ വർദ്ധിച്ചു. പതിനെട്ടുമുതലാണ് അരവണക്ഷാമം തുടങ്ങിയത്. അന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ വിതരണം നിറുത്തിവയ്ക്കേണ്ടിയും വന്നു. മുൻകൂർ പണമടച്ച് ഓൺലൈനായിബുക്കു ചെയ്തവർക്കുപോലും അരവണ നൽകാൻ കഴിഞ്ഞില്ല. ഇതേച്ചൊല്ലി തീർത്ഥാടകരും ജീവനക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടായി. അന്ന് രാത്രിയോടെ നിയന്ത്രിത അളവിൽ അരവണ നൽകിത്തുടങ്ങിയെങ്കിലും ആവശ്യത്തിന് നൽകാനായില്ല. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ 16 മുതൽ കടുത്ത നിയന്ത്രണം ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ അരവണയുടെ കരുതൽ ശേഖരത്തിൽ കുറവു വരുത്തിയതും കണ്ടെയ്നറുകൾ ആവശ്യത്തിന് സ്റ്റോക്കു ചെയ്യാതിരുന്നതുമാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |