ആലപ്പുഴ: ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങളിലും ഗൂഢാലോചനയിലും പങ്കാളികളായവരെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് മന്ത്രിമാരായ സജി ചെറിയാനും പി. പ്രസാദും കളക്ടറേറ്റിൽ ചേർന്ന സർവകക്ഷി യോഗത്തിൽ ഉറപ്പു നൽകി. മന്ത്രിമാർ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളും അംഗീകരിച്ചു. തുടർ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനും സമാധാനം ഉറപ്പാക്കുന്നതിനും രാഷ്ട്രീയ പാർട്ടികൾ അവരവരുടെ തലങ്ങളിൽ പ്രചാരണം നടത്തണം. പരാതികളുണ്ടെങ്കിൽ ജില്ലാ ഭരണകൂടത്തെയോ എം.എൽ.എമാരെയോ മന്ത്രിമാരെയോ അറിയിക്കാം. അഭിപ്രായ വ്യത്യാസങ്ങൾ മതപരമായ ചേരിതിരിവുകളിലേക്ക് നയിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്നും മന്ത്രിമാർ നിർദ്ദേശിച്ചു.
എം.എൽ.എമാരായ രമേശ് ചെന്നിത്തല, എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ, തോമസ് കെ. തോമസ്, എം.എസ്. അരുൺകുമാർ, ജില്ലാ കളക്ടർ എ. അലക്സാണ്ടർ, ജില്ലാ പൊലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം. ജെ. മോബി, സബ് കളക്ടർ സൂരജ് ഷാജി, വിവിധ പാർട്ടി നേതാക്കളായ ആർ. നാസർ, ടി.ജെ. ആഞ്ചലോസ്, ബി. ബാബുപ്രസാദ്, എ.എ. ഷുക്കൂർ, എം.വി. ഗോപകുമാർ, കെ. സോമൻ, എൽ.പി. ജയചന്ദ്രൻ, റിയാസ് കെ.പൊന്നാട്, എം.സാലാൽ, അഡ്വ.ജേക്കബ് എബ്രഹാം, എ.എൻ. പുരം ശിവകുമാർ, മോൻസി അറുവൻതറ തുടങ്ങിയവർ പങ്കെടുത്തു.
പൊലീസിനെതിരെ കടുത്ത വിമർശനം
പൊലീസിന്റെ ജാഗ്രതക്കുറവാണ് ഇരട്ടക്കൊലയ്ക്ക് വഴിയൊരുക്കിയതെന്ന് യോഗത്തിൽ പങ്കെടുത്ത യു.ഡി.എഫ്, ബി.ജെ.പി, എസ്.ഡി.പി.ഐ നേതാക്കൾ ആരോപിച്ചു. മുഖ്യമന്ത്രി നേരിട്ട് സർവകക്ഷിയോഗം വിളിക്കണമെന്ന് ബിജെ.പി നേതാക്കൾ ആവശ്യപ്പെട്ടു. ആർ.എസ്.എസ്. പ്രതിനിധിയെ ചർച്ചയ്ക്കു വിളിച്ചില്ലെന്ന് ബി.ജെ.പി. ദക്ഷിണ മേഖലാ പ്രസിഡന്റ് കെ.സോമൻ കുറ്റപ്പെടുത്തി. സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും പ്രവർത്തകരെ അനാവശ്യമായി കസ്റ്റഡിയിൽ വയ്ക്കുന്നതിനോട് യോജിപ്പില്ലെന്നും എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് റിയാസ് കെ.പൊന്നാട് പറഞ്ഞു.
നിരോധനാജ്ഞ നാളെ വരെ നീട്ടി
ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ നാളെ രാവിലെ ആറു വരെ ദീർഘിപ്പിച്ചതായി കളക്ടർ അറിയിച്ചു.
രൺജിത്തിന്റെ കൊലപാതകം: അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ
ആലപ്പുഴ: ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ നേരിട്ട് പങ്കെടുത്ത അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ തുരുത്തിയിൽ അർഷാദ് (22), സബീർ മൻസിലിൽ സുധീർ (34), മച്ചനാട് നിഷാദ് (26), പരപ്പിൽ ആസിഫ് (19), മച്ചനാട് അലി (18) എന്നിവരാണ് പിടിയിലായത്. ഇവരെക്കുറിച്ചും കേസിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും ഇന്ന് എ.ഡി.ജി.പി വിജയ് സാഖറെ വെളിപ്പെടുത്തുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
അക്രമികൾ സഞ്ചരിച്ച നാലു ബൈക്കുകൾ നഗരത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് കണ്ടെത്തി. ഇന്നലെ വൈകിട്ട് കളക്ടറേറ്റിൽ നടന്ന മന്ത്രിതല സർവകക്ഷിയോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ മണ്ണഞ്ചേരി പഞ്ചായത്ത് അംഗവും എസ്.ഡി.പി.ഐ നേതാവുമായ നവാസിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണ്. ജില്ലയിലെ ആർ.എസ്.എസ് - എസ്.ഡി.പി.ഐ പ്രവർത്തകരുടെ വീടുകളിൽ പൊലീസ് പരിശോധന ഇന്നലെയും തുടർന്നു. രണ്ടു ദിവസങ്ങളിലായി 275 ലധികം വീടുകളിൽ റെയ്ഡ് നടത്തി.
എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കൊലപ്പെടുത്തിയ കേസിൽ ഗൂഢാലോചനയിലും ആസൂത്രണത്തിലും പങ്കെടുത്ത രണ്ട് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു. അക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ആറു പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. രൺജിത്തിനെ കൊലപ്പെടുത്തിയത് ആറു ബൈക്കുകളിലെത്തിയ 12 അംഗ സംഘമാണ്. രണ്ട് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ നാല് പൊലീസ് സംഘങ്ങളാണ് കേസന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |