തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാരുടെ അഞ്ച് ദിവസത്തെ ശമ്പളം പിടിക്കുന്നതിന് ഉത്തരവ് പുറത്തിറക്കി. ആഗസ്റ്റ് മാസത്തെ ശമ്പളത്തിൽ നിന്നാണ് പിടിക്കുക. തവണകളായി വേണോ, ഒറ്റഗഡുവായി നൽകണോ, പി.എഫിൽ നിന്ന് പിടിക്കണോ തുടങ്ങിയ കാര്യങ്ങളിൽ ജീവനക്കാർ അതത് ഡി.ഡി.ഒമാർക്ക് ഒാപ്ഷൻ നൽകണം. ഇതുസംബന്ധിച്ച 15 ഇന മാർഗ നിർദ്ദേശമാണ് പുറത്തിറക്കിയത്.
സാലറി ചലഞ്ച് നിർബന്ധമല്ലെങ്കിലും ആരും വിട്ടുനിൽക്കരുതെന്നും ഉത്തരവിൽ പറയുന്നു. സർക്കാർ സ്ഥാപനങ്ങൾ,ബോർഡുകൾ,കോർപ്പറേഷനുകൾ,കമ്മിഷനുകൾ,സർവകലാശാലകൾ, സ്കൂൾ,കോളേജ്,എയ്ഡഡ് സ്ഥാപനങ്ങൾ,ട്രൈബ്യൂണലുകൾ തുടങ്ങി എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്.
ആഗസ്റ്റ് മാസത്തെ മൊത്തശമ്പളത്തിന്റെ മുപ്പതിൽ ഒരംശമായി കണക്കാക്കി അഞ്ചു ദിവസത്തെ ശമ്പളമാണ് പിടിക്കുക. ഇത് കുറവു ചെയ്ത് പ്രത്യേക അക്കൗണ്ടിലിട്ട് മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് മാറ്റണം. പരമാവധി മൂന്ന് ഗഡുക്കളായി നൽകാം. ആദ്യമാസം ഒന്നും പിന്നത്തെ രണ്ടുമാസങ്ങളിൽ രണ്ടുദിവസം വീതവുമാണ് ഗഡുക്കൾ.
അഞ്ച് ദിവസത്തിൽ കൂടുതൽ തുക നൽകുന്നവർക്ക് ചുരുങ്ങിയത് രണ്ടുദിവസത്തെ ശമ്പളമെന്ന ക്രമത്തിൽ പരമാവധി പത്തുഗഡുക്കൾ വരെ അനുവദിക്കും. സെപ്തംബറിൽ വിതരണം ചെയ്യുന്ന ആഗസ്റ്റ് മാസത്തെ ശമ്പളത്തിൽ നിന്നാണ് പിടിക്കുക. പ്രത്യേക അപേക്ഷ നൽകി പി.എഫിൽ നിന്നും തുക അടയ്ക്കാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |