തിരുവനന്തപുരം: ''കൊല്ലാൻ ഇനിയും നോക്കും അവൻ, ചാവാതിരിക്കാൻ ഞാനും." വൈരത്തിന്റെ മൂർച്ചയുള്ള വാക്കുകളിലും ചലനത്തിലും നോട്ടത്തിലും സലിം ഘൗസിന്റെ അഭിനയക്കരുത്ത് കണ്ട് മലയാളികൾ അമ്പരന്നു. എത്രയോ വില്ലന്മാർ പകർന്നാടിയ മലയാള സിനിമയിൽ എം.ടിയുടെ തിരക്കഥയിൽ ഭരതൻ ഒരുക്കി മോഹൻലാൽ നായകനായ 'താഴ്‌വാരം" എന്ന ചിത്രത്തിലെ രാഘവനെ എങ്ങനെ മറക്കാൻ. സലിം യാത്രയാകുമ്പോൾ ബാക്കിയാകുന്നത് അദ്ദേഹം ജീവൻ പകർന്ന കഥാപാത്രങ്ങളുടെ പൂർണതയാണ്.
1978ൽ 'സ്വർഗ് നരക്" എന്ന ചിത്രത്തിലൂടെയായിരുന്നു സലിം സിനിമയിലെത്തിയത്. 1987ൽ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത 'സുബഹ്"എന്ന പരമ്പരയിലൂടെയാണ് സലിം ശ്രദ്ധേയനാകുന്നത്. പിന്നീട് ശ്യാം ബെനഗലിന്റെ 'ഭാരത് ഏക് ഘോജ്" പരമ്പരയിൽ ടിപ്പു സുൽത്താനിലൂടെ കാഴ്‌ചക്കാരെ കൈയിലെടുത്തു.
സിനിമയിലേക്കുള്ള രണ്ടാം വരവ് ഗംഭീരമായിരുന്നു. പ്രതാപ് പോത്തനായിരുന്നു തമിഴ് സിനിമയിലേക്ക് സലിമിനെ കൈ പിടിച്ചു കയറ്റിയത്. അദ്ദേഹത്തിന്റെ 'വെട്രിവിഴ" എന്ന സിനിമയിൽ കമലഹാസന്റെ വില്ലനായി തിളങ്ങി. 1990 ലാണ് 'താഴ്‌വാര"ത്തിൽ എത്തുന്നത്. ഭദ്രൻ സംവിധാനം ചെയ്‌ത ഉടയോനിലെ പെരുമാളെയും മനോഹരമാക്കി.
മണിരത്‌നം സംവിധാനം ചെയ്‌ത തിരുടാ തിരുടായിലും സലിം കസറി. 1997ൽ ഷാരൂഖ് ഖാൻ നായകനായ കൊയ്ലയിലും വേഷമിട്ടു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി മുപ്പതിലധികം സിനിമകളിൽ അഭിനയിച്ചു.
1952 ചെന്നൈയിൽ ആണ് ജനിച്ചത്. ക്രൈസ്റ്റ് ചർച്ച് സ്‌കൂളിലും പ്രസിഡൻസി കോളേജിലും പഠനത്തിനുശേഷം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു ബിരുദം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |