തിരുവനന്തപുരം:ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കാൻ ഇന്ത്യ ഒരുക്കുന്ന കുഞ്ഞൻ റോക്കറ്റായ എസ്.എസ്.എൽ.വിയുടെ ( സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ ) ആദ്യ വിക്ഷേപണം ആഗസ്റ്റിൽ നടന്നേക്കും. ഐ. എസ്. ആർ. ഒയുടെ ബഹിരാകാശ വാണിജ്യ സംരംഭമായ ന്യൂസ്പെയ്സാണ് ഇതിനായി ശ്രമിക്കുന്നത്. 30കോടി രൂപയ്ക്ക് ഒരു വിക്ഷേപണം നടത്താം. പി.എസ്.എൽ.വി. റോക്കറ്റിൽ വിക്ഷേപിക്കാൻ 140കോടി രൂപയാണ് ചെലവ്.
എസ്.എസ്.എൽ.വി. പൂർണ്ണമായും വാണിജ്യസംരംഭമാണ്. ചെറുറോക്കറ്റുകളുടെ ആഗോള വിക്ഷേപണ മാർക്കറ്റ് പിടിച്ചെടുക്കുകയാണ് ലക്ഷ്യം. അഞ്ച് വർഷത്തിനുള്ളിൽ ബഹിരാകാശ വിക്ഷേപണ ബിസിനസിൽ 44,700 കോടി ഡോളറിന്റെ ഇടപാട് ലോകത്ത് നടക്കുമെന്നാണ് പ്രതീക്ഷ. അതിൽ ഇന്ത്യയുടെ വിഹിതം നിലവിൽ 2% മാത്രമാണ്. ഇത് പതിൻമടങ്ങ് വർദ്ധിപ്പിക്കുകയാണ് കുഞ്ഞൻ റോക്കറ്റിന്റെ ലക്ഷ്യം.
എസ്.എസ്.എൽ.വി.വികസിപ്പിക്കാൻ 169കോടി രൂപയാണ് ഇന്ത്യ ചെലവഴിച്ചത്. ഇത് വിജയിച്ചാൽ കുറച്ച് സാങ്കേതിക വിദഗ്ദ്ധരെ ഉപയോഗിച്ച് ഒരു വിക്ഷേപണം നടത്താം. എപ്പോൾ വേണമെങ്കിലും വിക്ഷേപണം നടത്താം. സൗകര്യങ്ങൾ കുറച്ചുമതി.
പി. എസ്. എൽവിക്ക് 44 മീറ്ററാണ് ഉയരം. എസ്. എസ്. എൽ. വിക്ക് 34 മീറ്ററേ ഉള്ളൂ. പി.എസ്.എൽ.വി പോലെ ഇതിനും നാല് സ്റ്റേജുകളാണുള്ളത്. ആദ്യ മൂന്ന് ഘട്ടങ്ങളും ഖര ഇന്ധനമാണ്. നാലമത്തെ ഘട്ടത്തിൽ ദ്രവ ഇന്ധനമാണ്. 2 മീറ്റർ വ്യാസവും 120ടൺ ഭാരവുമുള്ള എസ്.എസ്.എൽ.വി. കൈകാര്യം ചെയ്യാനും എളുപ്പമാണ്. 300കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങൾ 800കിലോമീറ്റർ വരെയുളള ഭ്രമണപഥത്തിൽ എത്തിക്കാം.
റോക്കറ്റിന്റെ പേര്, വഹിക്കാവുന്ന ഭാരം, എത്തിക്കാവുന്ന ഉയരം, ചെലവ് എന്ന ക്രമത്തിൽ
1. എസ്.എസ്.എൽ.വി. - 300കിലോഗ്രാം - 800കിലോമീറ്റർ - 30കോടിരൂപ
2.പി.എസ്.എൽ.വി. -1750 കിലോഗ്രാം -1450 കിലോമീറ്റർ - 140കോടിരൂപ
3. ജി.എസ്.എൽ.വി. -4000കിലോഗ്രാം, -37000 കിലോമീറ്റർ,- 400കോടിരൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |