അന്വേഷണം വേണമെന്ന് എക്സൈസ്
തിരുവല്ല: ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ ജവാൻ റം നിർമ്മിക്കാൻ കൊണ്ടുവന്ന 2.60 കോടി രൂപയുടെ സ്പിരിറ്റ് കാണാതായതായി ഒാഡിറ്റ് റിപ്പോർട്ട്. ജൂൺ 30ന് മദ്ധ്യപ്രദേശിൽ നിന്ന് കൊണ്ടുവന്ന സ്പിരിറ്റ് മറിച്ചുവിറ്റ കേസിനെ തുടർന്ന് എക്സൈസ് വകുപ്പ് നടത്തിയ അന്വേഷണത്തിലും ഇത് കണ്ടെത്തി. കഴിഞ്ഞ സെപ്തംബർ വരെയുള്ള സ്റ്റോക്കിലാണ് ക്രമക്കേട്.
ലിറ്ററിന് 56.59 രൂപ നിരക്കിലാണ് 2.60 കോടി രൂപയുടെ നഷ്ടം തിട്ടപ്പെടുത്തിയത്. ഇത്രയും സ്പിരിറ്റ് മോഷ്ടിച്ചതാണോ മറിച്ചുവിറ്റതാണോ എന്ന് വ്യക്തമായിട്ടില്ല. കാണാതായ സ്പിരിറ്റിന് 1,54,41,293 രൂപ എക്സൈസ് തീരുവ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് ഇൻസ്‌പെക്ടർ കമ്പനിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഈ തുകയും സ്പിരിറ്റിന്റെ വിലയും ഉൾപ്പെടെ 4.1 കോടിയുടെ ബാദ്ധ്യതയാണ് പൊതുമേഖലാ സ്ഥാപനത്തിന് ഉണ്ടായത്. ഈമാസം അവസാനം കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ ഒാഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചേക്കും.
വിശദമായ അന്വേഷണം നടത്തുമെന്നും സർക്കാരിന്റെ തീരുമാനപ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ബി.വേണുഗോപാലക്കുറുപ്പ് പറഞ്ഞു.
മദ്ധ്യപ്രദേശിൽ നിന്ന് ടാങ്കറിൽ കൊണ്ടുവന്ന സ്പിരിറ്റിൽ നിന്ന് 20,836 ലിറ്റർ ചോർത്തി വിറ്റ കേസിൽ കമ്പനിയുടെ ജനറൽ മാനേജരും ജീവനക്കാരും ടാങ്കർ ലോറി ഡ്രൈവർമാരും ഉൾപ്പെടെ ഏഴുപേർ പ്രതികളാണ്. കേസിൽ ഉൾപ്പെട്ട ജീവനക്കാർ സസ്‌പെൻഷനിലാണ്. കുറ്റപത്രം വൈകുന്നതിനാൽ പ്രതികൾക്കെല്ലാം ജാമ്യം ലഭിച്ചു. ഇതിനിടെയാണ് കൂടുതൽ ക്രമക്കേട് പുറത്തുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |