ആലപ്പുഴ: കടലിൽ മുങ്ങിക്കുളിക്കാൻ എല്ലാവരും വീടിന് പുറത്തേക്കു പോകുമ്പോൾ, ഗോപാൽ ഗിരീശൻ സ്വന്തം വീടിനകത്തേക്കാണ് കയറുന്നത്. മീനുകൾ നീന്തിത്തുടിക്കുന്ന വിശാലമായൊരു കടൽ അക്വേറിയം സ്വീകരണ മുറിയിലുണ്ട്. 14 അടി നീളവും ആറ് അടി വീതിയുമുള്ള ഇതിൽ ഒരാൾക്ക് സുഖമായി നീന്താം.
സ്വീകരണമുറിക്കുതന്നെ ഒരു വീടിന്റെ വിസ്തൃതിയുണ്ട്-2500 ചതുരശ്ര അടി. അതിന്റെ ഭിത്തിയോട് ചേർത്ത് വീതികുറഞ്ഞ വശം മാത്രം കാണാവുന്ന തരത്തിലിലാണ് പതിനായിരം ലിറ്റർ കടൽവെള്ളം നിറച്ചിരിക്കുന്ന അക്വേറിയം. മറ്റൊരു മുറിയിലേക്കാണ് അതിന്റെ ബാക്കിഭാഗം കടത്തിവച്ചിരിക്കുന്നത്. പതിനായിരം രൂപ വിലയുള്ള ആസ്പർ ഏയ്ഞ്ചൽ മീൻവരെ ഇതിലുണ്ട്.
ആലപ്പുഴ തോണ്ടൻകുളങ്ങര കണിയാംപറമ്പിൽ (ടൈനി ടോട്ട്സ്) 44കാരനായ ഗോപാലിന് ഇതിനായി പതിനഞ്ചു ലക്ഷം രൂപ ചെലവായി. യു.കെയിലെ കമ്പനിയിൽ സോഫ്ട് വെയർ എൻജിനിയറായ ഗോപാൽ, അഞ്ചുവർഷം മുമ്പ് വീട് പുതുക്കിപ്പണിതപ്പോഴാണ്, അവിടെ കണ്ടതിനെ മാതൃകയാക്കി ഇതു നിർമ്മിച്ചത്. വീടിന്റെ മൊത്തം വിസ്തൃതി 9000 ചതുരശ്ര അടി. ടാങ്കിനായി ആറു സെ. മീറ്റർ കനത്തിലുള്ള അക്രലിക് ചില്ല് അന്ന് ചൈനയിൽ നിന്ന് എത്തിച്ചു. തോട്ടപ്പള്ളിയിലെ ഹാച്ചറിയിൽ നിന്ന് കടൽവെള്ളം ശേഖരിക്കും. മൂന്നു മാസത്തിലൊരിക്കൽ പത്തുശതമാനം വെള്ളംമാറ്റും. കൂടുതൽ വെള്ളം ഒറ്റയടിക്ക് മാറ്റിയാൽ മത്സ്യങ്ങൾ ചത്തുപോകാൻ സാദ്ധ്യതയുണ്ട്. കടൽ അടിത്തട്ടിന്റെ പ്രതീതിയുണ്ടാക്കാൻ വൈറ്റ് സാൻഡും വൈറ്റ് സിമന്റുമൊക്കെ ഉപയോഗിച്ചു.
സ്വീകരണമുറിയിൽ 30 അടി നീളവും 14 അടി വീതിയുമുള്ള നീന്തൽക്കുളവും വീട്ടുമുറ്രത്ത് ഒരുലക്ഷം ലിറ്റർ ശേഷിയുള്ള മീൻ വളർത്തൽ കുളവും വേറെയുണ്ട്. മൂവായിരം മുതൽ പതിനയ്യായിരം രൂപ വരെ വിലയുള്ള ടാൻജോ, ബെക്കോ, കോയി മത്സ്യങ്ങളാണ് ഇതിന്റെ അവകാശികൾ.
ആലപ്പുഴ ടൈനി ടോട്ട്സ് സ്കൂൾ നടത്തുന്ന ഗിരീശൻ - ജയലക്ഷ്മി ദമ്പതികളുടെ മകനാണ് ഗോപാൽ.2014 മുതൽ വർക്ക് ഫ്രം ഹോം ആയാണ് ജോലി നോക്കുന്നത്. ഭാര്യ: നമിത. മക്കൾ: ഈവ, ജാൻവി.
'ആലപ്പുഴ റോസി"
മോട്ടോ ഗ്രാൻഡ്പ്രീ റേസിലെ ഇറ്റാലിയൻ ഇതിഹാസതാരം വാലന്റീനോ റോസിയുടെ ആരാധകനായ ഗോപാൽ തനിക്കായി സ്വയം പേരും തിരഞ്ഞെടുത്തു- ആലപ്പുഴ റോസി. ബൈക്ക് റേസ് ചാമ്പ്യൻഷിപ്പുകളിലെ സ്ഥിരം സാന്നിദ്ധ്യമായ ഗോപാലിന് വിലയേറിയ ഡുക്കാറ്റി ബൈക്കുകളുമുണ്ട്. റോട്ടറി ക്ലബ് ഒഫ് ആലപ്പി ഈസ്റ്റിന്റെ പ്രസിഡന്റ് സ്ഥാനമേറ്റെടുത്തതോടെ ജീവകാരുണ്യ രംഗത്തും ചുവടുറപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |