തിരുവനന്തപുരം: ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയും പ്രൊമോഷൻ നൽകിയും സെക്രട്ടേറിയറ്റിൽ വൻ അഴിച്ചുപണി. പ്രതിപക്ഷ സംഘടനയുടെ ഭാരവാഹികളെയും ഭരണപക്ഷ യൂണിയനുകളിൽപ്പെട്ടവരെയും മാറ്റിയിട്ടുണ്ട്. സ്വർണക്കടത്ത് കേസിൽ മൊബൈൽ ഫോൺ പാരിതോഷികമായി വാങ്ങിയെന്ന് ആരോപണം നേരിടുന്ന അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസറെ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി സ്ഥാനക്കയറ്റം നൽകി.
കോൺഗ്രസ് സംഘടനയായ സെക്രട്ടേറിയറ്റ് അസോസിയേഷന്റെ മുൻ ജനറൽ സെക്രട്ടറിയേയും മുൻ പ്രസിഡന്റിനെയും കോഴിക്കോട്ടേക്കും എറണാകുളത്തേക്കും തട്ടി.
105 ഉന്നത ഉദ്യോഗസ്ഥരെയാണ് മറ്റ് ജില്ലകളിലേക്കും സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിലേക്കും മാറ്റിയത്. 15 അഡീഷണൽ സെക്രട്ടറിമാർക്ക് പ്രൊമോഷൻ നൽകിയപ്പോൾ ഏഴ് പേരെ സ്ഥലം മാറ്റി. 21 ജോയിന്റ് സെക്രട്ടറിമാർക്ക് പ്രൊമോഷൻ നൽകിയപ്പോൾ മൂന്ന് പേരെ സ്ഥലം മാറ്റി. 70 പേർക്കാണ് പ്രൊമോഷൻ നൽകിയത്. മേയ് 30ന് 80 പേർ വിരമിച്ച ഒഴിവിലാണ് സ്ഥാനക്കയറ്റം.
പുതിയ സർക്കാർ വരുമ്പോൾ സ്ഥലംമാറ്റവും സ്ഥാനമാറ്റവും പതിവാണെങ്കിലും ഇത്രയും പേരെ ഒന്നിച്ച് മാറ്റുന്നത് ആദ്യമാണെന്ന് ജീവനക്കാർ പറയുന്നു. എറണാകുളത്തേക്ക് നാല് പേരെയും കോട്ടയം, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് രണ്ട് പേരെ വീതവും, ആലപ്പുഴ, തൃശൂർ, വയനാട് എന്നിവിടങ്ങളിലേക്ക് ഓരോരുത്തരെയുമാണ് മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |