സെനറ്റിന്റെ പ്രമേയം കോടതിയോടുള്ള വെല്ലുവിളി
കൊച്ചി: കേരള സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണറും സെനറ്റും തമ്മിലുള്ള തർക്കം അനാവശ്യമാണെന്നും വിവാദമുണ്ടാക്കാനാണ് ശ്രമമെന്നും ഹൈക്കോടതിയുടെ വിമർശനം. സെനറ്റിൽ നിന്ന് ഗവർണർ പുറത്താക്കിയതിനെതിരെ 15 അംഗങ്ങൾ നൽകിയ ഹർജിയിൽ വാദം കേൾക്കവെയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം.
സെനറ്റിനെയും ഗവർണറെയും വിമർശിച്ച സിംഗിൾ ബെഞ്ച് അധികാര സ്ഥാനത്തിരിക്കുന്നവർ ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും പറഞ്ഞു. പുതിയ വി.സി വേണ്ടെന്നാണ് സെനറ്റിന്റെ നിലപാടെങ്കിൽ താത്കാലിക വി.സി തുടരട്ടെ. വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകാൻ സെനറ്റിന് താത്പര്യമില്ലെങ്കിൽ പുറത്താക്കപ്പെട്ട അംഗങ്ങളുടെ ഹർജി തിരക്കിട്ടു പരിഗണിക്കേണ്ടതില്ല. സെനറ്റും ചാൻസലറും തമ്മിൽ ഉടമ-തൊഴിലാളി ബന്ധമല്ല. ചാൻസലറാണു ശരിയെന്ന് പറയുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
സെനറ്റിന്റെ പ്രതിനിധിയില്ലാതെ സെർച്ച് കമ്മിറ്റിക്ക് രൂപം നൽകി ഗവർണർ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കിയാൽ സെനറ്റ് തങ്ങളുടെ പ്രതിനിധിയെ നൽകുമോയെന്ന ചോദ്യത്തിന് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി കേരള സർവകലാശാലയുടെ അഭിഭാഷകൻ തടസ്സവാദമുന്നയിച്ചു. ഇതു കോടതിയെ ചൊടിപ്പിച്ചു. നോമിനിയെ നൽകാതിരിക്കാൻ ഓരോ കാരണങ്ങൾ വെറുതേ പറയരുതെന്ന് ഹൈക്കോടതി പ്രതികരിച്ചു.
വിജ്ഞാപനം പിൻവലിക്കാതെ പ്രതിനിധിയെ നൽകേണ്ടെന്ന് സെനറ്റ് പ്രമേയം പാസാക്കിയതിനെയും ഹൈക്കോടതി വിമർശിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിലാണ് പ്രമേയം പാസാക്കിയത്. കേസിലെ ഒരു കക്ഷി മറ്റൊരു കക്ഷിയോടു വിജ്ഞാപനം റദ്ദാക്കാൻ എങ്ങനെ ആവശ്യപ്പെടും? കോടതിയുടെ പരിഗണനയിലുള്ള വിജ്ഞാപനം ഗവർണർ എങ്ങനെ പിൻവലിക്കും? സെനറ്റ് പ്രമേയം പാസാക്കിയത് കോടതിയോടുള്ള വെല്ലുവിളിയാണ്. സെനറ്റിന് കോടതിയിൽ വിശ്വാസമില്ലേ? ഗവർണർ വിജ്ഞാപനം പിൻവലിച്ചില്ലെങ്കിൽ കോടതി അതു റദ്ദാക്കിയാലും പോരേ?
ചാൻസലർ സ്ഥാനത്തു നിന്ന് ഗവണർറെ നീക്കാനുള്ള ബില്ല് നിയമസഭയിൽ വരുന്ന കാര്യം കക്ഷികളിലൊരാൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ രാഷ്ട്രീയം കോടതിക്കു പുറുത്തുമതിയെന്നു ഹൈക്കോടതി പറഞ്ഞു. ഹർജിയിൽ ഇന്നും വാദം തുടരും.
സർവകലാശാലയുടെ പേരിൽ
അഭിമാനിക്കാൻ കഴിയണം
കുറേപ്പേർ ഇവിടെ സ്ഥാനമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും വിദ്യാർത്ഥികൾക്ക് ഇതിലൊന്നും താത്പര്യമില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഇലക്ഷൻ, അടിപിടി എന്നിങ്ങനെ അവർ വേറേ ലോകത്താണ്. മിടുക്കരായ കുറേ കുട്ടികൾ ഇതിനിടയിൽപെട്ടു കിടക്കുന്നു. സർവകലാശാലയുടെ പേരിൽ വിദ്യാർത്ഥികൾക്ക് അഭിമാനവും സന്തോഷവും വേണം. ഓക്‌സ‌്ഫഡ് സർവകലാശാല പോലെ നമ്മുടെ സർവകലാശാലകളുടെ പേരും പ്രശസ്തമാവണം. ഇവിടെ നിന്നു കുട്ടികൾ വിദേശത്തേക്ക് പോവുകയാണ്. കോഴിക്കോട്ട് പതിമ്മൂന്നുകാരി ലഹരിമരുന്നു കാരിയറാണെന്ന വാർത്ത വരുന്നു. ഇതു വേദനിപ്പിക്കുന്ന സംഭവമാണെന്നും ഹൈക്കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |