കൊച്ചി: പ്രിയപ്പെട്ട അദ്ധ്യാപകൻ ഇ.ജി. ബാബു സർവീസിൽ നിന്ന് വിരമിക്കുന്നതറിഞ്ഞ് തൃശൂർ കഴീമ്പ്ര വി.പി.എം എസ്.എൻ.ഡി.പി സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ ഉപഹാരമായി സമർപ്പിക്കുന്നത് ഒരു നിർദ്ധന പൂർവ വിദ്യാർത്ഥിയുടെ വിവാഹം. ശിഷ്യഗണങ്ങൾ പത്തുലക്ഷം രൂപ ചെലവഴിച്ചാണ് ഈ പുണ്യകർമ്മം നടത്തികൊടുക്കുന്നത്.
ആ നാട്ടിലെ ഉണ്ണിമായയ്ക്കും മിഥിനുമാണ് ഈ സൗഭാഗ്യം ലഭിച്ചത്.
കഴീമ്പ്ര സ്കൂൾ അങ്കണമാണ് ഈ മാസം ഇരുപത്തിയൊൻപതിന് വേദിയാകുന്നതെങ്കിലും അദ്ധ്യാപകൻ വിരമിക്കുന്നത് ഉദയംപേരൂർ എസ്.എൻ.ഡി.പി സ്കൂളിലെ ഹയർസെക്കൻഡറി സ്കൂളിൽ നിന്നാണ്. അവിടത്തെ പ്രധാന അദ്ധ്യാപകനാണ് ബാബു. കഴീമ്പ്ര സ്കൂളുമായി അഞ്ചു വർഷത്തെ ബന്ധമേയുള്ളൂ. അതും ഒരു പതിറ്റാണ്ടുമുമ്പ്. ആ അഞ്ചു വർഷംകൊണ്ട് സ്കൂളിന് ലഭിച്ചത് ഒരു പുനർജന്മമാണ്. പ്ലസ് ടു വിജയശതമാനം റെക്കാഡിലെത്തി. 2006-11 കാലയളവിലെ പ്ലസ് ടു വിദ്യാർത്ഥികളാണ് മാഷിനെ ആദരിക്കുന്നത്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടശേന്റെ സാന്നിദ്ധ്യത്തിൽ നടക്കുന്ന വിവാഹത്തിന് നാട്ടുകാരുമുണ്ടാകും.
അന്നത്തെ പി.ടി.എ പ്രസിഡന്റ് തൈപ്പറത്ത് ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ രണ്ട് മാസം കൊണ്ടാണ് വേനൽപ്പച്ച വിദ്യാർത്ഥി കൂട്ടായ്മ പണമെല്ലാം സ്വരൂപിച്ചത്. ആർഭാടം ഒഴിവാക്കി സമൂഹത്തിന് മാതൃകയാകുന്ന ചടങ്ങ് സംഘടിപ്പിക്കാൻ ബാബു മാഷ് തന്നെയാണ് നിർദ്ദേശിച്ചത്.
നീണ്ടുപോയ കല്യാണം
എട്ട് മാസം മുമ്പ് ഉറപ്പിച്ചതാണ് ഉണ്ണിമായയുടെയും മിഥുന്റെയും വിവാഹം. മത്സ്യത്തൊഴിലാളിയാണ് ഉണ്ണിമായയുടെ പിതാവ് ഉണ്ണികൃഷ്ണൻ. മറ്റൊരാളിന്റെ വാടക വീടിന്റെ ടെറസിൽ ഷെഡ്ഡ് കെട്ടി താമസിക്കുന്ന ഉണ്ണികൃഷ്ണന് വിവാഹ ചെലവ് കണ്ടെത്താനാകാത്തതിനാൽ ചടങ്ങ് നീണ്ടുപോവുകയായിരുന്നു. ഉണ്ണിമായയുടെ സഹോദരങ്ങളായ യാദവ് കൃഷ്ണയും യദു കൃഷ്ണയും ഫുട്ബാൾ കളിച്ചു നേടിയ 6000 രൂപ അഡ്വാൻസ് നൽകി വാടകവീട് കണ്ടെത്തിയിട്ടുണ്ട്.
യു.പി സ്കൂളിൽ തുടക്കം
മുളന്തുരുത്തി ഇടയോടിയിൽ വീട്ടിൽ
ഇ.ജി ബാബു യു.പി സ്കൂൾ അദ്ധ്യാപകനായാണ് സർവീസിൽ പ്രവേശിച്ചത്. കൊല്ലം, കോട്ടയം, തൃശൂർ, എറണാകുളം ജില്ലകളിലെ സ്കൂളുകളിൽ പ്രവർത്തിച്ചു. ഉദയംപേരൂർ എസ്.എൻ.ഡി.പി സ്കൂളിനെ മികച്ച സ്കൂളുകളിലൊന്നാക്കി ഉയർത്തിയതിലും മുഖ്യപങ്കുണ്ട്. ഈ സ്കൂളിലെ അദ്ധ്യാപികയായ അജിതയാണ് ഭാര്യ. മക്കൾ: ഐശ്വര്യ, ഗോവിന്ദ്.
കേരളമാകെ ഇത് മാതൃകയാക്കണമെന്ന് ആഗ്രഹമുണ്ട്.
-ഇ.ജി. ബാബു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |