കോഴിക്കോട്: ദുരൂഹമായ സാഹചര്യത്തിൽ മരിച്ച മോഡൽ ഷഹനയെ പ്രതിഫലത്തുക ആവശ്യപ്പെട്ട് ഭർത്താവ് സജ്ജാദ് കാൽക്കൂട്ടിക്കെട്ടി മർദ്ദിച്ചതായി വീട്ടുകാർ. മരിക്കുന്നതിന്റെ തലേന്ന് ഉമ്മയെ വിളിച്ചപ്പോഴാണ് ഷഹന ഈ കാര്യം കരഞ്ഞുകൊണ്ടറിയിച്ചത്. അഭിനയിച്ചതിന് കിട്ടിയ തുകയ്‌ക്ക് സജ്ജാദ് ആവശ്യപ്പെടുന്നുണ്ടെന്നും എന്നാൽ താൻ ആ തുക ഉമ്മയുടെ ചികിത്സയ്‌ക്ക് തരുമെന്നും പറഞ്ഞായിരുന്നു ഷഹന കരഞ്ഞത്.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് കണ്ടവർ ഷഹനയ്‌ക്ക് കടുത്ത മർദ്ദനമേറ്റെന്ന് വീട്ടുകാരോട് പറഞ്ഞതും സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നു. കഴുത്തിന്റെ പിന്നിലെ നിറം മാറിയതോടൊപ്പം കയ്യിൽ പാടുകളും മുറിവുകളും ബലം പ്രയോഗിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. ഉയരമുള്ള ഷഹന ജനലഴിയിൽ തൂങ്ങിമരിച്ചെന്ന വാദം അവിശ്വസനീയമാണെന്നും കൊന്നശേഷം കെട്ടിത്തൂക്കിയതാകാമെന്നും സഹോദരൻ പറഞ്ഞു. സംഭവത്തിൽ സജ്ജാദിന്റെ മാതാവിന്റെ പങ്ക് അന്വേഷിക്കണമെന്നും വീട്ടുകാർ ആവശ്യപ്പെട്ടു. ഒന്നരവർഷം മുമ്പായിരുന്നു ഷഹനയുടെ വിവാഹം. ഭർതൃവീട്ടിലെ പ്രശ്‌നങ്ങളെ തുടർന്നായിരുന്നു പറമ്പിൽ ബസാറിലെ ഫ്ളാറ്റിലേക്ക് മാറി താമസിച്ചത്.
സജ്ജാദ് ലഹരി ഉപയോഗിക്കുമെന്ന് ഷഹന നേരത്തെ വീട്ടുകാരോട് പരാതി പറഞ്ഞിരുന്നു. സജാദിന്റെ കൂട്ടുകെട്ട് മോശമാണെന്നും കൂട്ടുകാരുടെ കൂടെ പോയാൽ വലിയ പ്രശ്‌നമാണെന്നും വീട്ടുകാരോട് വെളിപ്പെടുത്തിയിരുന്നു. പരാതി പറയുമ്പോൾ വീട്ടിലേക്ക് വരാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും ഷഹന തയ്യാറായിരുന്നില്ല. ''എന്റെ ജീവിതമല്ലേ പോകുന്നത്. എങ്ങനെയെങ്കിലും ഒത്തുപോകാൻ നോക്കാം."" എന്നായിരുന്നു ഷഹന പറഞ്ഞിരുന്നത്.
ഇതിനിടെ ഷഹനയുടെ മരണം തൂങ്ങിമരണമാണെന്ന പോസ്റ്റ്മോട്ടം പ്രാഥമിക റിപ്പോർട്ട് പുറത്തു വന്നു. ആത്മഹത്യയാണെന്ന് ഉറപ്പിക്കണമെങ്കിൽ വിശദമായ റിപ്പോർട്ട് വരണം. ഷഹനയെ മരിച്ച നിലയിൽ കണ്ട ദിവസവും സജാദ് എം.ഡി.എം.എ ഉപയോഗിച്ചിരുന്നെന്ന് പരിശോധനയിൽ വ്യക്തമായി. ഫുഡ് ഡെലിവറിയുടെ മറവിൽ ഇയാൾക്ക് കഞ്ചാവ് വിൽപ്പനയുമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഈ മാസം 28 വരെ റിമാൻഡിലായ സജാദിനെ ജില്ലാ ജയിലിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |