തിരുവനന്തപുരം: ഡോക്ടറേറ്റ് വ്യാജമാണെന്ന ആരോപണത്തിൽ വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാലിന് ലോകായുക്തയുടെ അനുകൂല വിധി. ഷാഹിദയുടെ ഡോക്ടറേറ്റ് വ്യാജമാണെന്ന് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ഉത്തരവിൽ പറയുന്നു. എന്നാൽ, ഷാഹിദയ്‌ക്കെതിരെ അന്വേഷണത്തിന് ആർക്കു വേണമെങ്കിലും ക്രൈംബ്രാഞ്ചിനെയോ വിജിലൻസിനെയോ സമീപിക്കാമെന്നും നിയമ നടപടികൾ സ്വീകരിക്കാമെന്നും ഉത്തരവിലുണ്ട്. ഷാഹിദയുടെ ഡോക്ടറേറ്റ് വ്യാജമാണെന്ന് ആരോപിച്ച് വട്ടപ്പാറ സ്വദേശിനി അഖില ഖാനാണ് ലോകായുക്തയെ സമീപിച്ചത്.
ഹാജരാക്കിയ രേഖകൾ പരിശോധിച്ചാൽ ഷാഹിദാ കമാൽ സത്യസന്ധത ഇല്ലാത്ത ആളാണെന്ന് ബോധ്യമാകുമെന്ന് ലോകായുക്ത നിരീക്ഷിച്ചു. എങ്കിലും ഷാഹിദയെ സംബന്ധിച്ച സർക്കാർ രേഖകളിൽ പിശകില്ലാത്തതിനാൽ വനിതാ കമ്മിഷൻ അംഗമായി തുടരുന്നതിൽ തെറ്റില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകായുക്ത ജസ്റ്റിസ് ഹാറൂൺ- അൽ-റഷീദ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
ഷാഹിദ ഉന്നത ബിരുദങ്ങളോട് ഏറെ ഭ്രമമുള്ള ആളും പ്രശസ്തി ആഗ്രഹിക്കുന്ന സ്വഭാവക്കാരിയുമാണെന്നാണ് ലോകായുക്തയുടെ മറ്റൊരു നിരീക്ഷണം. തിരഞ്ഞെടുപ്പ് സമയത്ത് വരണാധികാരിക്ക് വിവരങ്ങൾ നൽകിയപ്പോൾ ഷാഹിദ സർക്കാർ വേതനം പറ്റുന്ന പബ്‌ളിക് സർവെന്റ് എന്ന പരിധിയിൽ വന്നിരുന്നില്ല. അതിനാൽ ഷാഹിദയ്ക്കെതിരെ അന്വേഷണം നടത്താൻ ലോകായുക്താ നിയമം അനുവദിക്കുന്നില്ലെന്നും ഉത്തരവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |