തിരുവനന്തപുരം: ഫയലുകൾ മനുഷ്യരുടെ ജീവിതമാണെന്ന ബോദ്ധ്യത്തിലാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും പൊതു വിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പരീക്ഷാഭവനിൽ ഫയൽ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സർക്കാർ സേവനങ്ങൾ കൃത്യതയിലും വേഗത്തിലും പൊതുജനങ്ങളിലെത്തിക്കുകയാണ് പ്രഖ്യാപിത നയം. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസു മുതൽ ഡയറക്ടറേറ്റ് വരെ കെട്ടിക്കിടക്കുന്ന ഫയലുകൾക്ക് ഉടൻ തീർപ്പുണ്ടാക്കും. പരീക്ഷാ ഭവനിലെ 171 ഫയലുകളാണ് ഇന്നലെ തീർപ്പാക്കിയത്. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ തിരുത്തലായിരുന്നു ഏറെയും.
ജനുവരി 6നാണ് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീർപ്പാകാതെ കിടക്കുന്ന ഫയലുകളുടെ വിവരംശേഖരിച്ചത്. ഡയറക്ടറേറ്റിൽ മാത്രം 14,966 ഫയലുകൾ കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയതോടെ 40 ശതമാനം ഉടൻ തീർപ്പാക്കാൻ നിർദ്ദേശിച്ചു. ഒരു മാസത്തിനകം 7,266 ഫയലുകളിൽ തീരുമാനമായി. മാർച്ച് നാലോടെ 57.5 ശതമാനം ഫയലുകൾ തീർപ്പാക്കി. വിദ്യാഭ്യാസ ജില്ലാ/ഉപജില്ലാ അദാലത്തുകളും നടത്തി. ജില്ലാ ഓഫീസുകളിൽ 3,585, ഉപജില്ലാ ഓഫീസുകളിൽ 12,371 ഫയലുകളും തീർപ്പാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |