തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധിയാക്കണമെന്ന ശുപാർശ മുഖ്യമന്ത്രി തള്ളി. ആഴ്ചയിൽ അഞ്ചുദിവസങ്ങളിലെ ജോലി സമയം ക്രമപ്പെടുത്തി നാലാം ശനിയാഴ്ച അവധി നൽകാനായിരുന്നു ഭരണപരിഷ്കാര കമ്മിഷൻ ശുപാർശ. ജീവനക്കാരുടെ സംഘടനകളുമായി ചീഫ് സെക്രട്ടറി നടത്തിയ ചർച്ചയിൽ ഭരണാനുകൂല സംഘടനകൾ അടക്കം എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടത്.
ഭരണച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ശുപാർശ. പ്രവൃത്തി ദിവസങ്ങളിൽ ജോലിസമയം 15 മിനിട്ട് കൂട്ടാനും പ്രതിവർഷ കാഷ്വൽ ലീവ് 20ൽ നിന്ന് 15 ആക്കാനുമായിരുന്നു സംഘടനകൾക്ക് മുന്നിൽ ചീഫ് സെക്രട്ടറി വച്ച നിർദ്ദേശം. എൻ.ജി.ഒ യൂണിയനും സെക്രട്ടേറിയറ്റ് അസോസിയേഷനുമടക്കം ഇതിനെ എതിർത്തു. കാഷ്വൽ ലീവുകളുടെ എണ്ണം 18 ആക്കി ഉയർത്താമെന്ന നിർദ്ദേശം വന്നെങ്കിലും അതിനോടും യോജിച്ചില്ല. ഒരു വർഷത്തിനുള്ളിൽ അർഹതയുള്ളവർക്ക് മാത്രമായി ആശ്രിത നിയമനം പരിമിതപ്പെടുത്തണമെന്ന ശുപാർശയും സംഘടനകൾ അംഗീകരിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |