SignIn
Kerala Kaumudi Online
Saturday, 17 August 2024 7.23 AM IST

സിദ്ധാർത്ഥിന്റെ പീഡനമരണം സി.ബി.ഐ കുറ്റപത്രത്തിൽ പ്രതികളുടെ മൃഗീയ മുഖങ്ങൾ

sidhardh

കൊച്ചി: ഹോസ്റ്റലിനു വെളിയിലും സിദ്ധാർത്ഥ് പീഡനത്തിനിരയായെന്ന വിദ്യാർത്ഥികളുടെ വെളിപ്പെടുത്തൽ ശരിവയ്ക്കുന്നതാണ് സി.ബി.ഐ റിപ്പോർട്ട്. ഫെബ്രുവരി 16നും 17നും കോളേജ് അവധിയായിരുന്നതിനാൽ 15ന് ട്രെയിനിൽ വീട്ടിലേക്കു പുറപ്പെട്ട് എറണാകുളത്തെത്തിയ സിദ്ധാർത്ഥിനെ തിരികെ വിളിച്ചുവരുത്തിയായിരുന്നു കുറ്റവിചാരണയും മർദ്ദനവും. പ്രശ്‌നങ്ങൾ ഒത്തുതീർക്കാൻ മടങ്ങിയെത്തണമെന്നു പറഞ്ഞ് പ്രതികളായ റെയ്ഹാൻ ബിനോയ്, സൗദ് റിസാൽ, മുഹമ്മദ് ധനീഷ് എന്നിവർ ചേർന്നാണ് സിദ്ധാർത്ഥിനെ വിളിച്ചുവരുത്തിയതെന്നും എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിച്ച അന്തിമറിപ്പോർട്ടിൽ പറയുന്നു. 16ന് മടങ്ങിയെത്തിയ സിദ്ധാർത്ഥ് രാത്രി 9.30 മുതൽ പീഡനങ്ങൾക്ക് ഇരയായി.
9 മുതൽ 12വരെ പ്രതികളായ എ. അൽത്താഫ്, ഇ.കെ. സൗദ് റിസാൽ, വി. ആദിത്യൻ, എം. മുഹമ്മദ് ധനീഷ് എന്നിവർ മെൻസ് ഹോസ്റ്റലിനു സമീപത്തെ കുന്നിലേക്കു കൂട്ടിക്കൊണ്ടുപോയി വിചാരണ തുടങ്ങി. ഇതിനിടെ, എന്തോ ശബ്ദം കേട്ടെന്നു പറഞ്ഞ് അവിടെയെത്തിയ രണ്ടാം പ്രതി സീനിയർ വിദ്യാർത്ഥി ആർ.എസ്. കാശിനാഥനെ ചില പ്രശ്‌നങ്ങളുണ്ടെന്ന് മുഹമ്മദ് ധനീഷ് ധരിപ്പിച്ചു. അവിടെനിന്നു മടങ്ങിയ കാശിനാഥൻ വൈകാതെ മടങ്ങിയെത്തി സിദ്ധാർത്ഥിനെ തല്ലുകയും ഹോസ്റ്റലിലേക്കു കൊണ്ടുവരാൻ നിർദ്ദേശിക്കുകയുമായിരുന്നു.

രണ്ടാംഘട്ടം ഇടിമുറിയിൽ

ഹോസ്റ്റൽ മുറിയിൽ കാശിനാഥൻ, മുഹമ്മദ് ധനീഷ് എന്നിവർക്കു പുറമേ അമൽ ഇഹ്‌സാൻ, സിഞ്ചോ ജോൺസൺ, എൻ. ആസിഫ് ഖാൻ, കെ. അരുൺ, അമീൻ അക്ബറലി, എ. അൽത്താഫ്, ജെ. അജയ്, വി. ആദിത്യൻ, ഡോൺസ് ഡായ്, ബിൽഗേറ്റ് ജോഷ്വ തണ്ണിക്കോട്, സൗദ് റിസാൽ എന്നിവരും ക്രൂരമായി മർദ്ദിച്ചു. സിദ്ധാർത്ഥിന്റെ വസ്ത്രങ്ങൾ ബലമായി ഊരിമാറ്റി. കാശിനാഥൻ കൈകൾകൊണ്ടും ബെൽറ്റിനും അടിച്ചപ്പോൾ സിഞ്ചോ ജോൺസൺ തൊഴിക്കുകയും കേബിൾകൊണ്ട് അടിക്കുകയും ചെയ്തു. മറ്റു പ്രതികളും സമാനരീതിയിൽ മർദ്ദിച്ചു. അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ സിദ്ധാർത്ഥിനെ ഹോസ്റ്റൽ മുറ്റത്ത് എത്തിച്ച് ഒന്നാം വർഷ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ മുന്നിൽ മർദ്ദനം തുടരുകയും പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന് സമ്മതിപ്പിക്കുകയും ചെയ്തു. എഴുന്നേൽക്കാൻ ശ്രമിച്ച സിദ്ധാർത്ഥിനെ പലതവണ തള്ളിവീഴ്‌ത്തി. ഇത്തരം തെറ്റുകൾക്ക് ഇതേരീതിയിൽ ശിക്ഷയുണ്ടാവുമെന്ന് ജൂനിയർ വിദ്യാർത്ഥികളെ പ്രതികൾ ഭീഷണിപ്പെടുത്തി.
അവശനിലയിലായ സിദ്ധാർത്ഥിനെ 17നു പുലർച്ചെ ഒരുമണിയോടെ സുഹൃത്തുക്കൾ ചേർന്ന് ഒന്നാംനിലയിലെ ഡോർമിറ്ററിയിൽ കൊണ്ടുവന്നപ്പോൾ പി.എച്ച്ഡി വിദ്യാർത്ഥി കെ. അഖിൽ മുഖത്ത് അടിക്കുകയും മറ്റ് വിദ്യാർത്ഥികളോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. സിദ്ധാർത്ഥിനെ അഖിൽ 21-ാം നമ്പർ മുറിയിലേക്കു കൊണ്ടുപോയി. പിന്നീട് അഞ്ചാം നമ്പർ ഡോർമിറ്ററിയിലെത്തിയ സിദ്ധാർത്ഥ് ഭക്ഷണം കഴിക്കാതെ തളർന്നു കിടന്നു.

അവസാനം കുളിമുറിയിൽ

18ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കുളിമുറിയിലേക്കു പോയ സിദ്ധാർത്ഥ് കൂട്ടുകാരൻ കിഷണലാലിനോട് ഒരു ടൗവൽ ആവശ്യപ്പെട്ടു. ഏറെ നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചെത്തിയ സുഹൃത്ത് ആകാൻഷ്, ശബ്ദമൊന്നും കേൾക്കാതിരുന്നതിനെ തുടർന്ന് മറ്റു വിദ്യാർത്ഥികളെ വിളിച്ചു. സീനിയർ വിദ്യാർത്ഥി സുശാന്ത് കുമാർ കുളിമുറിയുടെ വാതിൽ ചവിട്ടിത്തുറന്നപ്പോൾ വെന്റിലേറ്ററിലെ ഇരുമ്പ് ഗ്രില്ലിൽ സിദ്ധാർത്ഥിനെ തൂങ്ങിയ നിലയിൽ കണ്ടെത്തി. വൈത്തിരി താലൂക്ക് ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്. അവിടെ ശീതീകരണ സംവിധാനമില്ലാത്തതിനാൽ മൃതദേഹം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CBI REPORT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.