കോട്ടയം: കെ.എ.എസ് മൂന്നു സ്ട്രീമിലും സംവരണം ശരിവച്ച സുപ്രീംകോടതി വിധി നേടിയെടുത്തതിന് പിന്നിൽ പട്ടികജാതി ക്ഷേമസമിതി സെക്രട്ടറിയും മുൻ എം.പിയുമായ സോമപ്രസാദിന്റെയും സോഷ്യൽ ജസ്റ്റിസ് ഫോറം കോ ഒാർഡിനേറ്റർ വി.ആർ.ജോഷിയുടെയും പോരാട്ടവിജയം. ട്രൈബ്യൂണൽ മുതൽ സുപ്രീംകോടതി വരെ നടത്തിയ പോരാട്ടത്തിൽ സി.പി എമ്മിന്റെ രാഷ്ട്രീയ തീരുമാനം നിർണായകമായെന്ന് സോമപ്രസാദും അന്തിമവിധി വരെ കേരളകൗമുദി ഒപ്പം നിന്നെന്ന് വി.ആർ. ജോഷിയും പറഞ്ഞു.
സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥർ മൂന്ന് സ്ട്രീമിലും സംവരണം നടപ്പാക്കുന്നതിന് എതിരാണെന്ന് ധരിപ്പിക്കാൻ അഞ്ചുതവണ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടെന്നും പട്ടികജാതിക്ഷേമ മന്ത്രി എ.കെ.ബാലൻ മുഖ്യമന്ത്രിയെ ഇത് ബോദ്ധ്യപ്പെടുത്തിയെന്നും സോമപ്രസാദ് ഓർക്കുന്നു. ഉദ്യോഗസ്ഥരുടെ സംവരണവിരുദ്ധ മനോഭാവം രാഷ്ട്രീയ നേതൃത്വത്തെ ബോദ്ധ്യപ്പെടുത്തി. ഐ.എ.എസ് കൺഫർ ചെയ്യാൻ ഒരു വർഷം 70 ഒഴിവുകൾ വരെ ഉണ്ടാകും. ഇതിൽ 60ഉം റവന്യൂ വകുപ്പ് സീനിയർ ഉദ്യോഗസ്ഥരുടെ പ്രൊമോഷൻ തസ്തികയും ബാക്കി പത്ത് എസ്.സി, എസ്.ടി സംവരണവുമാണ്. കേന്ദ്രസർക്കാർ നിയമനങ്ങൾ അർഹതപ്പെട്ടവർക്ക് പലപ്പോഴും ലഭിക്കാറില്ല. പി.എസ്.സി തയ്യാറാക്കിയ കെ.എ.എസ് ലിസ്റ്റിൽ മെരിറ്റ് ക്വോട്ട കഴിഞ്ഞാണ് സംവരണവും സ്പെഷ്യൽ റിക്രൂട്ട്മെന്റും പരിഗണിക്കുക. ഇത് ഭാവിയിൽ ഐ.എ.എസ് സീനിയോറിറ്റിയെ ബാധിക്കും. അർഹമായ പരിഗണന പിന്നാക്ക വിഭാഗങ്ങൾക്ക് ലഭിക്കാനാണ് മൂന്ന് സ്ട്രീമിലും സംവരണം ആവശ്യപ്പെട്ടത്.പിന്നാക്കക്കാർക്ക് ഭാവിയിൽ ഭരണസിരാകേന്ദ്രങ്ങളിൽ കൂടുതൽ അവസരം ലഭിക്കാൻ സുപ്രീംകോടതി വിധി വഴിയൊരുക്കുമെന്ന് സോമപ്രസാദ് പറഞ്ഞു.
എൻ.എസ്.എസിന്റെ പിന്തുണയോടെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും സുപ്രീംകോടതിയിലും ഹർജി വന്നപ്പോൾ രണ്ടിടത്തും സോഷ്യൽ ജസ്റ്റിസ് ഫോറം കക്ഷി ചേർന്ന് കേസ് നടത്തിയതായി വി.ആർ.ജോഷി പറഞ്ഞു. കക്ഷിചേരാൻ പലരും താത്പര്യം കാട്ടിയില്ല. സെക്രട്ടേറിയറ്റ് ഫിനാൻസ് വിഭാഗം അണ്ടർ സെക്രട്ടറി അഭിലാഷ് രവീന്ദ്രനും ഭാര്യ എസ്.സുശീൽ കുമാരിയും മുന്നോട്ടു വന്നു. പട്ടികജാതി - പട്ടിക വർഗ - ഗോത്രവർഗ കമ്മിഷൻ ചെയർമാൻ ബി.എസ്. മാവോജി, സുപ്രീംകോടതിയിൽ സൗജന്യമായി കേസ് വാദിച്ച ഇന്ദിര ജയ്സിംഗ്, ഡോ.മോഹൻ ഗോപാൽ, മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് എന്നിവരുടെ സംഭാവനയും വിലപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |