തിരുവനന്തപുരം: കഴിഞ്ഞ ദിവസം സ്കൂൾ കായികമേളയിൽ ജൂനിയർ ആൺകുട്ടികളുടെ പോൾവോൾട്ടിൽ കോതമംഗലം മാർ ബേസിൽ സ്കൂളിലെ ശിവദേവ് റെക്കാഡ് തിളക്കത്തിൽ സ്വർണം നേടിയപ്പോൾ,പരിശീലകൻ സി.ആർ. മധു രണ്ടു പവന്റെ മാല പണയം വച്ചത് പാഴായില്ലല്ലോ എന്ന സന്തോഷത്തിലായിരുന്നു.
മധുവിന്റെ കാൽ തൊട്ട് വണങ്ങിയാണ് ശിവദേവ് തന്റെ കടപ്പാട് അറിയിച്ചത്. കായിക താരങ്ങൾക്ക് സർക്കാർ നൽകേണ്ടിയിരുന്ന ധനസഹായം മുടങ്ങിയതോടെയാണ് ഈയൊരവസ്ഥയിൽ കായിക അദ്ധ്യാപകരും വിദ്യാലയങ്ങളും എത്തിയത്.
അഞ്ച് ദിവസം മുൻപ് ഇതിലൊരു പോൾ ഒടിഞ്ഞതിനാലാണ് മാല പണയം വയ്ക്കേണ്ടിവന്നത്. ഒരു പുതിയ പോൾ വാങ്ങാൻ 1.50ലക്ഷം രൂപയോളം ആവശ്യമാണ്. കുട്ടികളുടെ പരിശീലനത്തിന് ഒരു മാസം രണ്ടര ലക്ഷം രൂപ മാർ ബേസിൽ സ്കൂളിന് ചെലവ് വരും. സ്പോർട്സ് കൗൺസിലിന്റെ ഒരു ലക്ഷം രൂപ ഗ്രാന്റ് കുറേനാളായി കിട്ടാറില്ല. ഖേലോ ഇന്ത്യ സ്കീമിൽ നിന്ന് അഞ്ചു ലക്ഷം പ്രതീക്ഷിച്ചെങ്കിലും കിട്ടിയില്ല.
വഴികാണാതെ കണ്ണനും...
ശിഷ്യർക്കായി സ്വന്തം പോക്കറ്റിൽ നിന്ന് പണമിറക്കുന്ന പരിശീലകർ പലരുമുണ്ട് ഈ കായികമേളയിൽ. പെട്ടിഓട്ടോയോടിച്ച് കിട്ടുന്ന വരുമാനവുമായി തൃശൂർ നാട്ടികയിൽ കായിക വിപ്ലവത്തിന് തുടക്കമിട്ട കണ്ണൻ മാഷ്, ജിം നടത്തിക്കിട്ടുന്ന പണം കൊണ്ട് ത്രോ ഇനങ്ങളിൽ പുതു ചരിത്രം കുറിക്കുന്ന കാസർകോട് കെ.സി ത്രോസ് അക്കാഡമിയിലെ കെ.സി ഗിരീഷ്...അങ്ങനെ പലരും.
ആൻസി സോജനെയും, പി.ഡി അഞ്ജലിയേയും പോലുള്ള ദേശീയ നിലവാരത്തിലുള്ള അത്‌ലറ്റുകളെ കായികലോകത്തേക്ക് കൈപിടിച്ചു കൊണ്ടുവന്ന തൃശൂർ നാട്ടിക സ്പോർട്സ് അക്കാഡമിയും വലിയ പ്രതിസന്ധിയിലാണെന്ന് കണ്ണൻമാഷ് പറയുന്നു.
തിരുവനന്തപുരത്തേക്ക് ഇത്തവണത്തെ വരവിന് 55,000 രൂപയാണ് ചെലവ്.പെൺകുട്ടികളുടെ ലോംഗ് ജമ്പിൽ സീനിയറിലും ജൂനിയറിലും കണ്ണന്റെ ശിഷ്യർക്കാണ് സ്വർണം. രണ്ട് വെള്ളിയും നേടിക്കഴിഞ്ഞു. ഒരു ലക്ഷത്തോളം രൂപ കുട്ടികളുടെ ഭക്ഷണത്തിനും മറ്രുമായി ചെലവ് വരുന്നുണ്ട്. പെട്ടി ഓട്ടോ ഓടിച്ച് ഉപജീവനമാർഗം കണ്ടെത്തുന്ന കണ്ണൻ മിച്ചം പിടിച്ചും കടം വാങ്ങിയുംസുമനസുകളുടെ സഹായത്തിലുമാണ് ഇതുവരെ മുന്നോട്ട് പോയത്.
കാണാതെ പോകരുത്
കെ.സി ത്രോസിനെ
ആദ്യ ദിനത്തിലെ മൂന്ന് സ്വർണത്തിനും വെള്ളിയ്ക്കുമൊപ്പം ഇന്നലെ മൂന്ന് സ്വർണം കൂടി നേടി മെഡൽ നേട്ടം ഏഴാക്കി കഴിഞ്ഞു കാസർകോട് കെ.സി ത്രോസ് അക്കാഡമിയിലെ ഗിരീഷ് കുമാറിന്റെ ശിഷ്യർ. ഇതിൽ മൂന്ന് റെക്കാഡും ഉൾപ്പെടുന്നു. 50,000 രൂപയാണ് ഇവിടെ വരാൻ വേണ്ടി വന്ന ചെലവ്. നിലവിൽ രക്ഷിതാക്കളുടേയും സഹായത്തിലാണ് മുന്നോട്ടു പോകുന്നത് എന്നാൽ അവർക്കും പരിമിതികളുണ്ട്.
ആവശ്യം
സർക്കാർ ഗ്രാന്റോ പരിശീലന സൗകര്യങ്ങളോ ട്രെയിനിംഗ് സെന്ററുകളോ അനുവദിച്ചു തരണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. സ്പോൺസർമാരേയും തേടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |