രണ്ടാം ഡോസ് 21 ദിവസശേഷം
ന്യൂഡൽഹി: റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്ത സ്പുട്‌നിക് - വി കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് ഹൈദരാബാദിൽ കുത്തിവച്ചു.ഇന്ത്യയിൽ ഒരു ഡോസിന് ജി.എസ്.ടി ഉൾപ്പെടെ 995.40 രൂപയാണ് വില. അന്താരാഷ്ട്ര മാർക്കറ്റിൽ ഡോസിന് 750 രൂപയോളവും. ആദ്യ ഡോസ് നൽകി 21 ദിവസത്തിന് ശേഷമാണ് രണ്ടാമത്തെ ഡോസ് കുത്തിവയ്‌ക്കുക.
ഇന്ത്യയിൽ ഉത്പാദനം തുടങ്ങിയാൽ വില കുറയുമെന്ന് വാക്സിൻ ഇറക്കുമതി ചെയ്യുന്ന ഡോ. റെഡ്ഡീസ് ലബോറട്ടറി അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന ഒരു ഡോസിന് 948 രൂപയാണ് റെഡ്ഡീസ് നിശ്ചയിച്ചത്. 5 ശതമാനം ജി.എസ്.ടി കൂടി ചേർത്താണ് 995.40 രൂപ.
മേയ് ഒന്നിന് എത്തിയ 1.50 ലക്ഷം സ്പുട്നിക് ഡോസുകൾക്ക് കസൗളിയിലെ സെൻട്രൽ ഡ്രഗ്‌സ് ലബോറട്ടറിയുടെ അംഗീകാരം വ്യാഴാഴ്ച ലഭിച്ചിരുന്നു. കൂടുതൽ ഡോസുകൾ വരും മാസങ്ങളിൽ എത്തും. അടുത്തയാഴ്ചയോടെ വിപണിയിൽ ലഭ്യമാകും.
ഏപ്രിൽ 13നാണ് സ്‌പുട്‌നിക്കിന് അടിയന്തര ഉപയോഗാനുമതി ഡ്രഗ്‌സ് കൺട്രോളർ നൽകിയത്. സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ എന്നിവയ്ക്ക് ശേഷം ഇന്ത്യയിൽ ഉപയോഗിക്കുന്ന മൂന്നാമത്തെ കൊവിഡ് വാക്സിനാണിത്. ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്ന ആദ്യ വാക്സിനും.
91.6 ശതമാനം ഫലസിദ്ധിയുള്ള സ്പുട്നിക് ലോകത്ത് ഇതുവരെ 20 ലക്ഷത്തിലേറെ പേർക്ക് കുത്തിവച്ചു. സ്പുട്നിക് ഇറക്കുമതി ചെയ്യാൻ റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുമായി ഡോ.റെഡ്ഡീസ് കഴിഞ്ഞവർഷം സെപ്തംബറിലാണ് കരാറുണ്ടാക്കിയത്. ഹെറ്ററോ ബയോഫാർമ, ഗ്ലാൻഡ് ഫാർമ, വിർക്കോ ബയോടെക്ക്, പാനസീയ ബയോടെക്, സ്‌റ്റെലിസ് ബയോ ഫാർമ എന്നീ കമ്പനികളും ഇന്ത്യയിൽ സ്‌പുട്നിക് നിർമ്മിക്കാൻ ഒരുങ്ങുകയാണ്. വർഷം 80 കോടി ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. നിർമ്മാണം ജൂലായിൽ തുടങ്ങിയേക്കും.
സ്പുട്നിക്ക് ലൈറ്റും ഇന്ത്യയിലേക്ക്
ന്യൂഡൽഹി:റഷ്യയുടെ ഒറ്റ ഡോസ് കൊവിഡ് വാക്സിനായ സ്പുട്നിക്ക് ലൈറ്റ് ഉടൻ ഇന്ത്യയിൽ എത്തിയേക്കും.
റഷ്യയിലെ ഗാമലേയ ഇൻസ്റ്റിറ്റ്യൂട്ടുമായും അവിടത്തെ പങ്കാളികളുമായി ബന്ധപ്പെട്ടുവരികയാണെന്ന് ഡോ.റെഡ്ഡീസ് ലബോറട്ടറി സി.ഇ.ഒ ദീപ് സപ്ര ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. 79.4 ശതമാനം ഫലപ്രാപ്തിയാണ് സ്പുട്നിക്ക് ലൈറ്റിന് അവകാശപ്പെടുന്നത്. ജൂണിൽ കേന്ദ്രസർക്കാരുമായും ഡ്രഗ്‌സ് കൺട്രോളറുമായും ചർച്ചകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഷീൽഡ് ഡോസ് ഇടവേള 12 -16 ആഴ്ച
ന്യൂഡൽഹി: കൊവിഷീൽഡ് വാക്സിൻ ഡോസുകളുടെ ഇടവേള 12 മുതൽ 16 ആഴ്ചവരെയായി കേന്ദ്ര ആരോഗ്യമന്ത്രാലയം ഉയർത്തി. അതേസമയം കൊവാക്സിൻ ഡോസുകളുടെ ഇടവേള നാലു മുതൽ ആറ് ആഴ്ചവരെയായി തുടരും.
നിലവിൽ ആദ്യ ഡോസ് എടുത്ത് ആറ് മുതൽ ഏട്ടാഴ്ചയ്ക്ക് ശേഷമാണ് രണ്ടാമത്തേത് കുത്തിവയ്ക്കുന്നത്. ഇടവേള ഉയർത്തുന്നത് പ്രതിരോധശേഷി കൂട്ടുമെന്ന് വാക്സിനുമായി ബന്ധപ്പെട്ട വിദഗ്ദ്ധസമിതി ശുപാർശ ചെയ്തെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ അറിയിച്ചു. ആദ്യം 4-6 ആഴ്ചയായിരുന്നു കൊവിഷീൽഡ് ഡോസുകൾ തമ്മിലുള്ള ഇടവേള. പിന്നീട് 6-8 ആഴ്ചയായി ഉയർത്തി.
കൊവിഡ് മുക്തർക്ക് വാക്സിൻ 6 മാസശേഷം
കൊവിഡ് മുക്തരായവർ ആറു മാസത്തിന് ശേഷം വാക്സിനെടുത്താൽ മതിയെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. രോഗമുക്തരായവർക്ക് ആറു മാസം വരെ പ്രതിരോധശേഷിയുണ്ടാകും. ഈ മാസം 7.3 കോടി ഡോസ് രാജ്യത്ത് ലഭ്യമാകും. ആഗസ്റ്റ് - ഡിസംബർ ആകുമ്പോഴേക്കും 216 കോടി ഡോസും ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |