തിരുവനന്തപുരം: പൊലീസുകാരനായ ഭർത്താവിന്റെ പീഡനവും അവിഹിത ബന്ധവും കാരണം യുവതി തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടരവർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാതെ പൊലീസ് ഒത്തുകളിക്കുന്നു. പോത്തൻകോട് സ്റ്റേഷൻ പരിധിയിൽ അണ്ടൂർക്കോണം തെറ്റിച്ചിറയിൽ എം. വിനോദിന്റെ ഭാര്യ സരിതാകുമാരിയാണ് (30) 2018 ഡിസംബർ 20ന് ആത്മഹത്യ ചെയ്‌തത്.
അന്വേഷണം പാതിവഴിയിൽ അവസാനിച്ചെന്ന് കാണിച്ച് സരിതാകുമാരിയുടെ പിതാവ് ഉഴമലയ്‌ക്കൽ ചൂരക്കുഴി വീട്ടിൽ കുട്ടപ്പൻ നായർ ജനുവരിയിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. അടിയന്തര നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടും സ്വാധീനം ഉപയോഗിച്ച് പൊലീസിൽ മിനിസ്റ്റീരിയൽ ജീവനക്കാരനായ വിനോദ് കേസ് അട്ടിമറിച്ചെന്നാണ് ആരോപണം. സരിതാകുമാരിയുടെ ആത്മഹത്യാകുറിപ്പും, അമ്മയെ അച്ഛൻ നിരന്തരം പീഡിപ്പിച്ചെന്ന ഏകമകൻ കോടതിയിൽ നൽകിയ രഹസ്യമൊഴിയും തെളിവായുള്ളപ്പോഴും വിനോദിനെ സസ്‌പെൻഡ് ചെയ്തിട്ടില്ല. ഇയാളിപ്പോൾ വനിതാ ബറ്റാലിയനിലാണ് ജോലി ചെയ്യുന്നത്. ഇയാൾക്കെതിരായ വകുപ്പ് തലനടപടിയുടെ ഫയലുകൾ പൂഴ്‌ത്തിവച്ചിരിക്കുകയാണെന്നും പരാതിയുണ്ട്.
അടുക്കളയിൽ യുവതി തീകൊളുത്തി മരിച്ച സംഭവത്തിൽ ആത്മഹത്യയ്‌ക്കാണ് പോത്തൻകോട് പൊലീസ് ആദ്യം കേസെടുത്തത്. എന്നാൽ ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷത്തിലാണ് ആത്മഹത്യ പ്രേരണയും സ്ത്രീധന പീഡനവും ചുമത്തിയത്.
ഇതിനിടെ കേസിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് പ്രതിയും കൂട്ടുകാരും സരിതാകുമാരിയുടെ മാതാപിതാക്കളുടെ ഉഴമലയ്ക്കലിലെ വീട്ടിൽ ഭീഷണിയുമായെത്തി. ഇത് സംബന്ധിച്ച് ആര്യനാട് പൊലീസെടുത്ത കേസിൽ കോടതിയിൽ കുറ്റപത്രം നൽകി. സരിതാകുമാരിയുടെ അച്ഛനമ്മമാരോടൊപ്പമായിരുന്ന തന്റെ മകനെ പീഡിപ്പിക്കുകയാണെന്നാരോപിച്ച് വിനോദ് കേസ് കൊടുത്തെങ്കിലും അന്വേഷണത്തിൽ കള്ളമാണെന്ന് തെളിഞ്ഞതോടെ തള്ളി. എന്നാൽ മകനെ വിനോദ് കൊണ്ടുപോയി.
മകൾക്ക് നൽകിയ സ്ത്രീധനവും സ്വത്തുക്കുളും വിനോദും പുതിയ ഭാര്യയും ഇപ്പോൾ അനുഭവിക്കുകയാണെന്നും സരിതാകുമാരിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |