തിരുവനന്തപുരം: കൊവിഡ് മരണങ്ങളിൽ സർക്കാർ രേഖയിലുള്ളത് യഥാർത്ഥ മരണങ്ങളുടെ മൂന്നിലൊന്ന് മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആരോപിച്ചു. മരണങ്ങൾ മറച്ചുവച്ചുവെന്ന് ആരോഗ്യമന്ത്രി പോലും സമ്മതിച്ചിരിക്കുന്നു. പരാതികൾ പരിശോധിക്കുമെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. ഇത് എപ്രകാരമെന്ന് മനസിലാവുന്നില്ല. കൊവിഡ് മരണമെന്ന് തിരുത്താൻ ബന്ധുക്കൾ എന്ത് ചെയ്യണമെന്ന് മന്ത്രി വ്യക്തമാക്കണം.
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവർ കേന്ദ്രസർക്കാരിന്റെ ധനസഹായ പട്ടികയിൽ നിന്ന് പുറത്താകുന്ന സാഹചര്യമാണുള്ളത്. നമ്പർ വൺ കേരളം എന്ന ധാരണ സൃഷ്ടിക്കാൻ വേണ്ടിയാണ് കണക്കിൽ കള്ളക്കളി നടത്തുന്നത്. ഐ.സി.എം.ആർ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. കേന്ദ്രനയത്തിന് വിപരീതമായാണ് തുടക്കം മുതൽ പ്രവർത്തിച്ചത്. 40 ശതമാനം വരെ തെറ്റു വരുന്ന ആന്റിജൻ ടെസ്റ്റുകൾ ആണ് നടക്കുന്നത്. കൂടാതെ ആഴ്ചയിലെ ശരാശരി പരിശോധന അഞ്ചിലൊന്നായി കുറയ്ക്കുകയും ചെയ്തു. രാജ്യം മുഴുവൻ കൊവിഡിനെ അതിജീവിച്ചപ്പോഴും കേരളത്തിൽ കൊവിഡ് കേസുകൾ കുറയാത്തതിന് കാരണങ്ങൾ ഇവയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |