തിരുവനന്തപുരം: ഏകാദശികളിൽ പ്രധാനമായ സ്വർഗ്ഗവാതിൽ ഏകാദശി ഇന്ന്. അഥവാ വൈകുണ്ഠ ഏകാദശി. വിഷ്ണു ഭഗവാന് പ്രധാനമായ വ്യാഴാഴ്ചയും സ്വർഗ്ഗവാതിൽ ഏകാദശിയും ചേർന്ന് വരുന്നതിനാൽ ഇക്കൊല്ലത്തെ വ്രതാനുഷ്ഠാനം ഇരട്ടിഫലദായകമാണെന്നാണ് വിശ്വാസം.
സ്വർഗ്ഗവാതിൽ ഏകാദശി നാളിൽ വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നവർ മുൻ വാതിലിൽക്കൂടി പ്രവേശിച്ചു പൂജാവിധികൾക്ക് ശേഷം മറ്റൊരു വാതിലിൽ കൂടി പുറത്തു കടന്നാൽ സ്വർഗ്ഗവാതിൽ കടക്കുന്നതിന് തുല്യമാണെന്നാണ് വിശ്വാസം. ധനു മാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് സ്വർഗ്ഗവാതിൽ ഏകാദശി. വൈഷ്ണവ ക്ഷേത്രങ്ങളിലെല്ലാം സ്വർഗവാതിൽ ഏകാദശി ആഘോഷിക്കും. ഭക്തർ ഏകാദശി വ്രതം നോറ്റാണ് ക്ഷേത്രദർശനം നടത്തുന്നത്. രാവിലെയും രാത്രിയും പ്രത്യേക പൂജയും എഴുന്നെള്ളത്തും.
14നാണ് മകരസംക്രാന്തി. ഉത്തരായന കാലം തുടങ്ങുന്ന മകരം ഒന്ന് 15നാണ്. തമിഴ് ആചാരപ്രകാരമുള്ള തൈപ്പൊങ്കൽ 15ന് നാടെങ്ങും ആഘോഷിക്കും. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വർഗവാതിൽ ഏകാദശിക്കും മകരസംക്രാന്തിക്കും രാത്രി 8.30ന് പൊന്നുംശീവേലി ഉണ്ടായിരിക്കും. 14ന് രാത്രി ദേവനെ കനകനിർമിതമായ ഗരുഡവാഹനത്തിൽ എഴുന്നെള്ളിക്കും. ഒപ്പം വലിയകാണിക്കയും . ഭക്തർക്ക് കാണിക്ക അർപ്പിക്കാം. ഏഴു ദിവസമായി നടക്കുന്ന മാർകഴി കളഭം 14ന് അഭിഷേകത്തോടെ അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |