
കൊച്ചി: സ്കൂളിലെ അച്ചടക്കം ഉറപ്പാക്കാനും കുട്ടികളെ തിരുത്താനും അദ്ധ്യാപകർ നൽകുന്ന ശാരീരിക ശിക്ഷകൾ കുറ്റകരമല്ലെന്ന് ഹൈക്കോടതി. സദുദ്ദേശ്യത്തോടെയാവണം.
ചൂരൽ പ്രയോഗത്തിന്റെ പേരിൽ തിരുവനന്തപുരം വെങ്ങാനൂരിലെ സ്കൂൾ അദ്ധ്യാപകനെതിരെ എടുത്ത കേസിലെ തുടർനടപടി റദ്ദാക്കിയാണ് ജസ്റ്റിസ് സി. പ്രതീപ്കുമാർ ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരം അഡിഷണൽ ജില്ലാ സെഷൻസ് കോടതിയിലെ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അദ്ധ്യാപകൻ സമർപ്പിച്ച ഹർജി കോടതി അനുവദിച്ചു.
2025 ഫെബ്രുവരി 10ന് ഉച്ചയ്‌ക്ക് 12.30ന് സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി ചൂരൽകൊണ്ട് അടിച്ചെന്നായിരുന്നു വിദ്യാർത്ഥിയുടെ പരാതി. എന്നാൽ മൂന്ന് ദിവസത്തിന് ശേഷം 13നാണ് പരാതി നൽകിയതെന്നും ഡോക്ടറെ കാണിച്ചപ്പോൾ മുറിവുകളൊന്നും കണ്ടെത്തിയിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
കുട്ടികളുടെ കാര്യത്തിൽ അച്ചടക്ക നടപടിയെടുക്കാൻ രക്ഷിതാക്കൾ അദ്ധ്യാപകർക്ക് അനുമതി നൽകുന്നതായി കണക്കാക്കേണ്ടതാണെന്ന മുൻ ഉത്തരവും കോടതി ചൂണ്ടിക്കാട്ടി. അച്ചടക്കം ഉറപ്പാക്കാൻ അദ്ധ്യാപകൻ നൽകിയ ചെറിയ ശിക്ഷയിൽ ദുരുദ്ദേശ്യമില്ലെന്നും വിലയിരുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |