
തിരുവനന്തപുരം: എയ്‌ഡഡ് അദ്ധ്യാപകരുടെ നിയമന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നൽകിയ ഉറപ്പ് തിരഞ്ഞെടുപ്പിന് മുൻപ് പാലിക്കണമെന്ന് മലങ്കര സുറിയാനി കത്തോലിക്ക സഭാദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് ബസേലിയോസ് ക്ലീമിസ് ബാവ ആവശ്യപ്പെട്ടു. കേരള എയ്‌ഡഡ് സ്‌കൂൾ അദ്ധ്യാപക -മാനേജ്‌മെന്റുകൾ സംയുക്തമായി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
ഭിന്നശേഷി നിയമനത്തിന് മാനേജ്‌മെന്റുകൾ തയ്യാറായിട്ടും ഒഴിവുകളിലേക്ക് അദ്ധ്യാപകരെ നൽകാൻ സർക്കാർ പരാജയപ്പെട്ടു. അദ്ധ്യാപകർക്ക് ഉന്നത യോഗ്യതയുണ്ടെങ്കിൽ കെ ടെറ്റിന് തത്തുല്യമാണെന്ന സർക്കാരിന്റെ ഉറപ്പ് വിശ്വസിച്ച് ജോലിയിൽ പ്രവേശിച്ചവരോട് ഇപ്പോൾ കാട്ടുന്നത് നീതിനിഷേധമാണ്. ആയിരക്കണക്കിന് അദ്ധ്യാപകരാണ് ശമ്പളമില്ലാതെ ജോലിചെയ്യുന്നത്. അദ്ധ്യാപകർ അതിഥിത്തൊഴിലാളികളല്ല, നാടിന്റെ ഭാഗമാണ്.
കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പ്രസിഡന്റ് ടോം മാത്യു അദ്ധ്യക്ഷനായി. ശിവഗിരി മഠം സ്‌കൂൾസ് കോർപ്പറേറ്റ് മാനേജർ സ്വാമി വിശാലാനന്ദ മുഖ്യപ്രഭാഷണം നടത്തി. അദ്ധ്യാപകരുടെ പ്രശ്‌നത്തിൽ സർക്കാർ ക്രിയാത്മകമായ ഇടപെടൽ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കെ.സി.ബി.സി വിദ്യാഭ്യാസ കമ്മിഷൻ ചെയർമാൻ ഡോ.പോൾ ആന്റണി മുല്ലശേരി, സെക്രട്ടറി ആന്റണി അറയ്‌ക്കൽ, പാറശാല ഭദ്രാസനാദ്ധ്യക്ഷൻ ഡോ. തോമസ് മാർ യൗസേബിയോസ്,കെ.പി.എസ്.എം.എ ജനറൽ സെക്രട്ടറി മണി കൊല്ലം, എം.ഇ.എസ് സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധി കെ.എ. ഹാഷിം,കേരള സ്‌കൂൾ ടീച്ചേഴ്സ് കളക്ടീവ് പ്രസിഡന്റ് ബിൻസിൻ ഏക്കാട്ടൂർ തുടങ്ങിയവർ സംസാരിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച മാർച്ചിൽ നൂറുകണക്കിന് അദ്ധ്യാപകർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |