മലപ്പുറം: പാണക്കാട്ടെത്തിയ കോൺഗ്രസ് നേതാവ് ശശി തരൂർ എം.പിയെ മുസ്ളിം ലീഗ് നേതാക്കൾ പൂച്ചെണ്ടുമായി സ്വീകരിച്ചപ്പോൾ,മലപ്പുറം ഡി.സി.സി ഓഫീസിൽ കിട്ടിയത് പ്രധാന നേതാക്കളില്ലാത്ത തണുപ്പൻ സ്വീകരണം. നേതാക്കൾ വിട്ടുനിന്നെങ്കിലും മുദ്രാവാക്യങ്ങളുമായി തരൂരിനെ അണികൾ സ്വീകരിച്ചു. സംസ്ഥാന രാഷ്ട്രീയത്തിലെ പുതിയ കാലാവസ്ഥ രേഖപ്പെടുത്തുന്നതായി രണ്ടിടത്തെയും കാഴ്ചകൾ.
രാവിലെ 8.30ന് മുസ്ളിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്തിയ തരൂരിനെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ ആശ്ലേഷത്തോടെ വരവേറ്റു. പതിവില്ലാത്ത രീതിയായ ബൊക്കെയുമായി പൂമുഖത്ത് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും. അഖിലേന്ത്യാ ട്രഷറർ പി.വി. അബ്ദുൽ വഹാബ്, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, സെക്രട്ടറി ആബിദ് ഹുസൈൻ തങ്ങൾ, കെ.പി.എ. മജീദ് അടക്കം പ്രമുഖ നേതാക്കളുടെ നിര. തരൂരിനൊപ്പം എം.കെ. രാഘവൻ എം.പിയും. മുസ്ളിം ലീഗിന്റെ മുംബയിലെ സൗഹൃദ സംഗമം വൻവിജയമായിരുന്നുവെന്ന അഭിനന്ദനവുമായി തരൂർ. ഡൽഹിയിലും നടത്തേണ്ടേയെന്ന് കുഞ്ഞാലിക്കുട്ടിയോട് ചോദ്യവും. ഗസ്റ്റ് റൂമിൽ സാദിഖലി തങ്ങളും ശശി തരൂരും തൊട്ടടുത്തിരുന്നു. മാദ്ധ്യമപ്പടയ്ക്ക് മുന്നിൽ അൽപ്പസമയം കുശലാന്വേഷണം. പിന്നാലെ പ്രഭാത ഭക്ഷണത്തിന് ക്ഷണം. ശേഷം അടച്ചിട്ട മുറിയിൽ അരമണിക്കൂർ നീണ്ട ചർച്ച.
പാണക്കാട്ടെ വരവിൽ അസാധാരണമായി ഒന്നുമില്ലെന്നും കോൺഗ്രസിൽ ഗ്രൂപ്പുണ്ടാക്കുക തന്റെ ലക്ഷ്യമല്ലെന്നും തരൂർ പറഞ്ഞു. ഇനിയൊരു ഗ്രൂപ്പുണ്ടാക്കുകയാണെങ്കിൽ ഒരുമയുടെ ഗ്രൂപ്പായിരിക്കും അത്. സംസ്ഥാന രാഷ്ട്രീയത്തിൽ തരൂർ സജീവമാവണോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന്,മൂന്ന് തവണ എം.പിയായ തരൂർ സംസ്ഥാന നേതാവാണെന്ന് ലീഗ് പ്രസിഡന്റ് സാദിഖലി തങ്ങളുടെ മറുപടി. കോൺഗ്രസിലെ വിഭാഗീയത സംബന്ധിച്ച ചോദ്യങ്ങളോട്, മറ്റൊരു പാർട്ടിയുടെ ആഭ്യന്തര കാര്യത്തിൽ അഭിപ്രായം പറയില്ലെന്ന് കുഞ്ഞാലിക്കുട്ടിയും നിലപാടെടുത്തു. വിഴുപ്പലക്കലിനല്ല, മാറ്റത്തിനാണ് പിന്തുണയെന്ന് ലീഗ് നേതാക്കളുടെ സ്വരത്തിൽ വ്യക്തം.
9.45ഓടെ ഡി.സി.സി ഓഫീസിലെത്തിയ തരൂരിനെ പ്രസിഡന്റ് വി.എസ്.ജോയ് സ്വീകരിച്ചു. എണ്ണപ്പെട്ട ഡി.സി.സി ഭാരവാഹികൾ മാത്രം. അൽപ്പ സമയത്തിന് ശേഷം പുറത്തിറങ്ങിയ തരൂരിനോട് ,ഹാപ്പിയാണോ എന്ന് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യം. താൻ എപ്പോഴും ഹാപ്പിയാണെന്ന് മറുപടി. വിവാദങ്ങളോട് പ്രതികരിക്കാതെ പെരിന്തൽമണ്ണയിലെ ഹൈദരലി തങ്ങൾ അക്കാഡമി ഫോർ സിവിൽ സർവീസസിലെ പരിപാടിയിലേക്ക് . സന്ദർശനം മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. അതേ സമയം, പത്തരയോടെ പുതിയ കെ.എസ്.യു സംസ്ഥാന ഭാരവാഹികൾക്ക് ഡി.സി.സിയിൽ നൽകിയ സ്വീകരണത്തിൽ പ്രധാന പാർട്ടി നേതാക്കളെല്ലാം പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |