തിരുവനന്തപുരം: ശശി തരൂരിന്റെ മലബാർ പര്യടനത്തിന്റെ പേരിലുള്ള പരസ്യ പ്രസ്താവനകൾ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ വിലക്കിയെങ്കിലും
ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തരൂരിനെതിരെ ആഞ്ഞടിച്ചു. അത്ര കടുപ്പിച്ചല്ലെങ്കിലും സതീശന് തരൂരും മറുപടി പറഞ്ഞതോടെ, സംസ്ഥാന കോൺഗ്രസിൽ പുതിയൊരു പോർമുഖമാണ് തുറന്നത്.
പരമ്പരാഗത ഗ്രൂപ്പ് സമവാക്യങ്ങൾ മാറി, തരൂർ പക്ഷവും, തരൂർ വിരുദ്ധ പക്ഷവുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ. മാദ്ധ്യമങ്ങൾ ഊതി വീർപ്പിച്ച ബലൂൺ എന്നാണ് തരൂരിനെ സതീശൻ പരോക്ഷമായി പരിഹസിച്ചത്. സമാന്തര പ്രവർത്തനം വച്ചു പൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പുമുണ്ടായി. കേരള രാഷ്ട്രീയത്തിൽ ഗ്രൂപ്പിന്റെ ഭാഗമായല്ല വന്നതെന്നും വിഭാഗീയതയുടെ എതിരാളിയാണ് താനെന്നും തരൂരും തിരിച്ചടിച്ചു.
എം.പിമാരായ എം.കെ.രാഘവനും, കെ.മുരളീധരനും തരൂരിനെ പരസ്യമായി പിന്തുണച്ചപ്പോൾ ,എ, ഐ ഗ്രൂപ്പുകളിലെ പല മുതിർന്ന നേതാക്കളും രഹസ്യമായി തരൂരിനെ ആശീർവദിക്കുന്നുണ്ട്. എ വിഭാഗത്തിലെ ചില നേതാക്കൾക്ക് സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തിയാണ് തരൂർ സ്നേഹത്തിന് കാരണം. തങ്ങൾക്ക് കാര്യമായ അവസരങ്ങളൊന്നും ഇനി കിട്ടില്ലെന്ന നിരാശയിലാണവർ. തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തനായാൽ തങ്ങളുടെ ഭാവി കൂടുതൽ സുരക്ഷിതമാവുമെന്ന ചിന്തയുള്ള രണ്ടു ഗ്രൂപ്പിലെയും യുവനേതാക്കളും തരൂർ പാതയിലാണ്. ദേശീയ നേതൃത്വത്തിലെ പ്രബലനായ കെ.സി.വേണുഗോപാൽ -വി.ഡി.സതീശൻ കൂട്ടുകെട്ട് ശക്തമാവരുതെന്ന് ആഗ്രഹിക്കുന്ന മറ്റൊരു വിഭാഗവുമുണ്ട്. കെ.പി.സി.സി പ്രസിഡന്റിന്റെ മനസും ഇതേ ദിശയിലാണെന്ന് സൂചന.
തരൂരിന്റെ സമീപകാല നീക്കങ്ങൾക്ക് പിന്നിൽ 'എ' ഗ്രൂപ്പിന്റെ പിന്തുണയുണ്ടെന്ന സംശയവും പരക്കുന്നു. മലപ്പുറത്ത് തരൂരിനെ സ്വീകരിച്ചവരുടെ കൂട്ടത്തിൽ എ ഗ്രൂപ്പിന്റെ പ്രമുഖ നേതാവും ഡി.സി.സി പ്രസിഡന്റുമായ വി.എസ്. ജോയിയുമുണ്ടായിരുന്നു. എന്നാൽ,ആര്യാടൻ ഷൗക്കത്തും ജില്ലയിലെ ഏക എം.എൽ.എയായ എ.പി.അനിൽകുമാറും എത്തിയിരുന്നില്ല. എ.ഐ.സി.സി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ തരൂരിനെതിരെ ശക്തമായ പ്രചാരണത്തിനിറങ്ങിയ രമേശ് ചെന്നിത്തല മനസ് തുറന്നിട്ടില്ല. തരൂരിനോട് അത്ര മമതയില്ലെങ്കിലും, വേണുഗോപാലും സതീശനും നേതൃത്വം നൽകുന്ന തരൂർ വിരുദ്ധ ചേരിയോട് ചെന്നിത്തല സമരസപ്പെടില്ല. പാണക്കാട് തങ്ങളെ സന്ദർശിച്ച തരൂരിന് ലഭിച്ച സ്വീകാര്യതയും പല നേതാക്കൾക്കും ദഹിച്ചിട്ടില്ല. യുവാക്കൾക്കും ബുദ്ധിജീവികൾക്കും ഇടയിലുള്ള തരൂരിന്റെ സ്വാധീനവും വിരുദ്ധരെ അലോസരപ്പെടുത്തുന്നു.
`കോൺഗ്രസിനെ തകർക്കാനും ദുർബലമാക്കാനുള്ള ഒരു നീക്കവും അനുവദിക്കില്ല. മാദ്ധ്യമങ്ങൾ ഊതിവീർപ്പിച്ച ബലൂണുകൾ സൂചി വച്ചു കുത്തിയാൽ പൊട്ടിപ്പോവും.'
-വി.ഡി. സതീശൻ,
പ്രതിപക്ഷ നേതാവ്
`കോൺഗ്രസിൽ എ, ഐ തുടങ്ങിയ ഗ്രൂപ്പുകളുണ്ട്. ഇനിയൊരു അക്ഷരം വേണമെങ്കിൽ അത് യു ആണ്. യുണൈറ്റഡ് കോൺഗ്രസ് മതിയെന്നാണ് തന്റെ അഭിപ്രായം.രാഷ്ട്രീയത്തിൽ വന്നശേഷം ഒമ്പതാം തവണയാണ് പാണക്കാട്ടെത്തുന്നത്.'
- ശശി തരൂർ എം.പി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |