തിരുവനന്തപുരം: മത, സാമുദായിക നേതൃത്വങ്ങളെ കൂട്ടു പിടിച്ച് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ പിടിമുറുക്കാൻ ശശി തരൂർ എം.പി നടത്തുന്ന ഒറ്റയാൻ നീക്കങ്ങൾ പാർട്ടിയിൽ വീണ്ടും അസ്വസ്ഥത വിതയ്ക്കുന്നു.
എ.ഐ.സി.സി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ പ്രത്യേക പരിവേഷം ഉപയോഗിച്ച് പാർട്ടിക്കകത്തും പുറത്തും പിന്തുണയുറപ്പാക്കാമെന്ന കണക്കുകൂട്ടലിലാണ് തരൂർ കേരളത്തിൽ സജീവമാകാൻ ശ്രമിക്കുന്നത്. പാർട്ടി നേതൃത്വത്തെ അറിയിക്കാതെ മലബാറിൽ നിന്ന് പര്യടനമാരംഭിച്ച തരൂരിന്റെ നീക്കം തുടക്കത്തിൽ പാർട്ടിയിൽ കോലാഹലമുണ്ടാക്കിയെങ്കിൽ രണ്ടാം ഘട്ടത്തിൽ തന്ത്രപരമായി സാമുദായികപ്രീണനവഴി തിരഞ്ഞെടുക്കുകയാണ് അദ്ദേഹം. അടുത്ത നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിക്കാനും മുഖ്യമന്ത്രിസ്ഥാനാർത്ഥിയാകാനും താത്പര്യമുണ്ടെന്ന് കൂടി കടത്തിപ്പറഞ്ഞതോടെ, പാർട്ടിയിൽ അതൃപ്തി മറനീക്കി. പാർട്ടിക്ക് ഒരു വിലയും കല്പിക്കാതെ സ്വന്തം നിലയ്ക്ക് സാമുദായിക നേതൃത്വങ്ങളെ കൂട്ടു പിടിച്ച് തരൂർ നടത്തുന്ന കളികൾ പാർട്ടിക്ക് പ്രതിസന്ധിയാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
സ്ഥാനാർത്ഥിത്വം അവരവർ തീരുമാനിക്കേണ്ടതല്ലെന്നും, പാർട്ടിയാണെന്നുമുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണത്തിൽ നേതൃത്വത്തിന്റെ നീരസം പ്രകടമാണ്. പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നാണ് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സനും പറഞ്ഞത്. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിന് ശേഷമുണ്ടായ നേതൃമാറ്റത്തെ തുടർന്ന് പലതിലും വിയോജിച്ച് നിൽക്കുന്ന സതീശനും, രമേശ് ചെന്നിത്തലയും തരൂരിന്റെ വഴിവിട്ട പോക്കിൽ അതൃപ്തരാണ്.
മലബാറിൽ വിവിധ മുസ്ലിം സമുദായനേതാക്കളുമായും മുസ്ലിംലീഗ് നേതൃത്വവുമായും ആശയവിനിമയം നടത്തി പര്യടനമാരംഭിച്ച ശശി തരൂർ പിന്നീട് കത്തോലിക്കാസഭ ബിഷപ്പുമാരുമായും കൂടിക്കാഴ്ച നടത്തി. മന്നം ജയന്തി ദിനത്തിൽ എൻ.എസ്.എസ് വേദിയിൽ നടത്തിയ നായർ പരാമർശം വിവാദമായി. എൻ.എസ്.എസ് ജനറൽ സെക്രട്ടറി
ജി. സുകുമാരൻ നായർ അദ്ദേഹത്തെ തറവാടി നായരെന്ന് പുകഴ്ത്തി. നായർ ബ്രാൻഡിലേക്ക് ചുരുങ്ങുന്നുവെന്ന നിലയായതോടെ, തരൂരിന്റെ പൊതുസ്വീകാര്യതയ്ക്ക് മങ്ങലേറ്റു. ഇത് മറികടക്കാനാണ് കഴിഞ്ഞ ദിവസം ഓർത്തഡോക്സ് സഭാദ്ധ്യക്ഷനെ അദ്ദേഹം കണ്ടത്. ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ തരൂരിനെ പിന്തുണച്ചു. ചാവറയച്ചന്റെ കബറിടവും, സി.എസ്.ഐ ബിഷപ്പിനെയും തരൂർ സന്ദർശിച്ചു. കോൺഗ്രസിലെ എ വിഭാഗത്തിന് തരൂരിനോട് താത്പര്യമുണ്ടെങ്കിലും ഐ ഗ്രൂപ്പ് പൂർണമായി അനുകൂലമല്ല. കെ. മുരളീധരൻ പരസ്യമായി തരൂരിനെ പിന്തുണയ്ക്കുന്നു.
സ്ഥാനാർത്ഥിത്വം അവരവർതീരുമാനിക്കേണ്ടതല്ല: സതീശൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന നൽകിയ ശശിതരൂരിന് മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സ്ഥാനാർത്ഥിത്വം അവരവർ തീരുമാനിക്കേണ്ട കാര്യമല്ലെന്നും ഓരോരുത്തരും സീറ്റ് വേണമെന്നും വേണ്ടെന്നും പറയുന്നത് ശരിയായ രീതിയല്ലെന്നും പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും സതീശൻ പറഞ്ഞു.
ഏത് കോൺഗ്രസ് നേതാവിനെക്കുറിച്ച് ആര് നല്ലത് പറഞ്ഞാലും സ്വാഗതം ചെയ്യും. ശശിതരൂർ കേരളത്തിൽ നിന്നുള്ള എം.പിയാണ്. എല്ലാം വിവാദമാക്കേണ്ട കാര്യമില്ല. സംഘടനാപരമായ കാര്യങ്ങളെക്കുറിച്ച് കെ.പി.സി.സി അദ്ധ്യക്ഷനാണ് പറയേണ്ടതെന്നും സതീശൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |