തിരുവനന്തപുരം:പാർക്കിൻസൺസ് രോഗത്തിന് സർക്കാർ ചെലവിൽ വിദേശത്ത് ചികിത്സ നടത്താൻ അനുമതി തേടി മുൻ സ്പീക്കറും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ പി. ശ്രീരാമകൃഷണൻ നൽകിയ അപേക്ഷ മന്ത്രി സഭയുടെ പരിഗണനയിലേക്ക്. മുൻ നിയമ സഭാംഗങ്ങൾക്ക് ഖജനാവിൽ നിന്ന് പണമെടുത്ത് വിദേശ ചികിത്സ നടത്താൻ വ്യവസ്ഥയില്ലെന്ന ചട്ടം നിലനിൽക്കെയാണ് ആവശ്യം മന്ത്രിസഭ പരിഗണിക്കുന്നത്.
ഓഗസ്റ്റ് 29നാണ് പി. ശ്രീരാമകൃഷ്ണൻ സ്പീക്കറായിരുന്ന എം.ബി രാജേഷിന് കത്ത് നൽകിയത്. പാർക്കിൻസൺസ് രോഗത്തിന് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ ബൈലാറ്ററൽ ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ എന്ന ചികിത്സ നടത്തിയിരുന്നുവെന്നും വിദഗ്ദ്ധ തുടർ ചികിത്സ വേണമെന്ന് ഡോക്ടർമാർ അറിയിച്ചു. അതിനായി ദുബായിലെ കിങ്സ് കോളേജ് ഹോസ്പിറ്റലിൽ പോകണം. അവിടുത്തെ ചികിത്സാചെലവ് സർക്കാർ വഹിക്കണമെന്നാണ് കത്തിലെ ആവശ്യം.
സ്പീക്കറുടെ ഓഫീസ് കത്ത് പാർലമെന്ററി വകുപ്പിന് കൈമാറി. മുൻ നിയമസഭാംഗങ്ങൾക്ക് സർക്കാർ ചെലവിൽ വിദേശത്ത് ചികിത്സയ്‌ക്ക് വ്യവസ്ഥയില്ലെന്ന് ഉദ്യോഗസ്ഥർ കുറിപ്പെഴുതി.ചട്ടം അതാണെങ്കിലും സർക്കാരിന് അന്തിമ തീരുമാനമെടുക്കാമെന്ന് സൂചിപ്പിച്ച് ഫയൽ ധനവകുപ്പിന് കൈമാറി.
അവിടെയും മുൻ നിയമസഭാഗംത്തിന് വിദേശ ചികിത്സക്ക് സർക്കാർ പണം നൽകാനാകില്ലെന്ന് ഫയലിൽ കുറിച്ചു. തുടർന്ന് ധനകാര്യ സെക്രട്ടറി മന്ത്രിസഭയുടെ പരിഗണനയ്ക്കായി ശുപാർശ ചെയ്തു. നടപടിക്ക് മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും അംഗീകാരമുണ്ടെന്നും ഫയലിലുണ്ട്. ഫയൽ നിലവിൽ ആരോഗ്യ വകുപ്പിന്റെ കൈവശമാണ്.
2021 ഒക്ടോബറിൽ കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലെ ചികിത്സയ്ക്ക് 18 ലക്ഷം രൂപ സർക്കാർ മുൻകൂറായി പ്രത്യേകാനുമതിയോടെ ശ്രീരാമകൃഷ്ണന് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |