
കോഴിക്കോട്: വടകരയിൽ ട്രെയിൻ തട്ടി മധ്യവയസ്‌കന് ദാരുണാന്ത്യം. കുരിയാടി സ്വദേശിയായ കനകനാണ് മരിച്ചത്. കേൾവിശക്തിയും സംസാരശേഷിയും ഇല്ലാത്ത മധ്യവയസ്‌കൻ റെയിൽവേ ട്രാക്കിലൂടെ നടന്നുപോകുമ്പോഴാണ് അപകടം സംഭവിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്റർസിറ്റി എക്‌സ്‌പ്രസ് തട്ടിയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ ദിവസം വന്ദേ ഭാരത് ട്രെയിൻ ഇടിച്ച് കേരളത്തിൽ നിന്നുള്ള രണ്ട് നഴ്സിംഗ് വിദ്യാർത്ഥികൾ ബംഗളൂരുവിൽ മരിച്ചിരുന്നു. ചിക്കബനവര റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം. പത്തനംതിട്ട സ്വദേശികളായ സ്‌റ്റെർലിൻ എലിസ ഷാജി (19), ജസ്റ്റിൻ ജോസഫ് എന്നിവരാണ് മരിച്ചത്. ഇരുവരും ബംഗളൂരു സപ്‌തഗിരി കോളേജിലെ വിദ്യാർത്ഥികളായിരുന്നു. ബംഗളൂരുവിൽ നിന്ന് ബലഗാവിയിലേക്ക് പോയ വന്ദേഭാരത് ട്രെയിനിടിച്ച് രണ്ട് പേരും തൽക്ഷണം മരിച്ചിരുന്നു. ഇരുവരും താമസസ്ഥലത്തേക്ക് പോകാനായി ട്രാക്ക് മുറിച്ചുകടക്കുന്നതിനിടയിൽ അതിവേഗത്തിൽ എത്തിയ ട്രെയിൻ ഇടിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. എന്നാൽ സംഭവിച്ചത് അപകട മരണമാണോയെന്ന കാര്യത്തിൽ പൊലീസ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ബംഗളൂരു റൂറൽ റെയിൽവേ പൊലീസ് കേസെടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |