കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകരെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. തിരുനക്കരയിൽ യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സമര പ്രഖ്യാപന കൺവെൻഷനും കർഷകസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരം ചെയ്യുന്ന കർഷകരെ തീവ്രവാദികളും അർബൻ നക്‌സലേറ്റുകളുമായി ചിത്രീകരിക്കുകയാണ് മോദിയും പിണറായിയും ചെയ്യുന്നത്. കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവിലും കർഷകരോടുള്ള അവഗണനയിലും പ്രതിഷേധിച്ച് യു.ഡി.എഫ് സംസ്ഥാനത്ത് ഏഴ് കേന്ദ്രങ്ങളിലായി പ്രക്ഷോഭത്തിന് തുടക്കം കുറിക്കും. ഇന്ന് കോട്ടയത്ത് എത്തുന്ന മുഖ്യമന്ത്രി കാർഷിക കടാശ്വാസ കമ്മിഷൻ നിർദ്ദേശിച്ച 400കോടി രൂപ കർഷകർക്ക് നൽകാൻ തയ്യാറാകുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,യു.ഡി.എഫ് കൺവീനർ എം.എം ഹസൻ,മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ.സലാം തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |