തിരുവനന്തപുരം: പതിവുപോലെ ആഘോഷങ്ങളൊന്നുമില്ലാതെ മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി മുൻ പ്രസിഡന്റുമായ വി.എം. സുധീരന് 75-ാം പിറന്നാൾ. മന്ത്രിമാരായ പി. രാജീവ്, കെ. രാജൻ, മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ തുടങ്ങി നിരവധിപേർ ഇന്നലെ അദ്ദേഹത്തെ വിളിച്ച് ആശംസകൾ നേർന്നു.
പിറന്നാൾ ആശംസ നേരാൻ ചിലർ ഇന്നലെ ഗൗരീശപട്ടത്തെ വീട്ടിലെത്തിയെങ്കിലും അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. രാവിലെ 9.15ന് നേത്രാവതി എക്സ്‌പ്രസിൽ ഭാര്യ ലതയ്ക്കൊപ്പം തൃശൂരിലേക്ക് പുറപ്പെട്ടിരുന്നു. വൈകിട്ട് അഞ്ചിന് തൃശൂർ ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ പിറന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച കൂട്ടായ്മയിൽ അദ്ദേഹം പങ്കെടുത്തു. മകൻ സരിൻ സുധീരൻ അമേരിക്കയിലാണ്. മകൾ സലീല സുധീരൻ തൃശൂരിലും.
തൃശൂർ അന്തിക്കാട് പടിയത്ത് വൈലോപ്പിള്ളി വി.എസ്.മാമ-ഗിരിജ ദമ്പതികളുടെ മകനായി 1948 മേയ് 26നാണ് സുധീരന്റെ ജനനം. സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലും സജീവമായി. പൊതുവിഷയങ്ങളിലെ വ്യക്തമായ നിലപാടും എടുക്കുന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതുമൊക്കെയായി രാഷ്ട്രീയ, പൊതുരംഗത്ത് ഏറെ ശ്രദ്ധേയനാണ് അദ്ദേഹം. ആരോഗ്യമന്ത്രി, നിയമസഭാ സ്പീക്കർ പദവികളും വഹിച്ചിട്ടുണ്ട്. 2014ലാണ് കെ.പി.സി.സി പ്രസിഡന്റായത്. മൂന്ന് വർഷം കഴിഞ്ഞ് സ്ഥാനമൊഴിഞ്ഞ ശേഷം പാർട്ടിയിൽ സ്ഥാനമാനങ്ങളൊന്നും ഏറ്റെടുത്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |