ന്യൂഡൽഹി:കേന്ദ്ര മന്ത്രി വി.മുരളീധരന് ഇന്നലെ രാജ്യസഭയിലെ പ്രതിപക്ഷ ബെഞ്ചിൽ നിന്ന് പ്രശംസയും വിമർശനവും.മുസ്ലിം ലീഗിലെ പി.വി.അബ്ദുൾ വഹാബ് മുരളീധരനെ പ്രശംസിച്ചപ്പോൾ ,സി.പി.എം അംഗം ജോൺ ബ്രിട്ടാസ് മുരളീധരനെതിരെ രൂക്ഷ വിമർശനം നടത്തി.
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മുരളീധരൻ ഡൽഹിയിൽ കേരളത്തിന്റെ അംബാസഡറാണെന്ന് അബ്ദുൾ വഹാബ് പറഞ്ഞു. അദ്ദേഹമില്ലെങ്കിൽ കേരളത്തിന് ഒരു പ്രാതിനിധ്യവുമുണ്ടാകുമായിരുന്നില്ല. എന്നാൽ അദ്ദേഹം കേരളത്തിലെത്തിയാൽ സംസ്ഥാന സർക്കാരിനെതിരെ സംസാരിക്കും. മുരളീധരൻ നടത്തുന്ന വിമർശനങ്ങളിൽ വാസ്തവമുണ്ട്.. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയും അബ്ദുൾ വഹാബ് പുകഴ്ത്തി. നൈപുണ്യ വികസനത്തിനായി മന്ത്രിയും കേന്ദ്രസർക്കാരും നടപ്പാക്കുന്ന പദ്ധതികൾ നല്ലതാണ്. ധനമന്ത്രാലയം കൂടുതൽ ഫണ്ട് നൽകണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വികസനം തടസ്സപ്പെടുത്തുകയാണ് വി.മുരളീധരൻ ചെയ്യുന്നതെന്ന് ജോൺ ബ്രിട്ടാസ് കുറ്റപ്പെടുത്തി. മുരളീധരന്റെ ഏക അജൻഡ കേരള വികസനത്തിന് ഇടങ്കോലിടുകയാണ്. നോട്ട് നിരോധന കാലത്ത് കേരളത്തിൽ വന്ന് പറഞ്ഞതെല്ലാം മുരളീധരൻ മറന്നുവെന്നും ബ്രിട്ടാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |