തിരുവനന്തപുരം : തോന്നയ്‌ക്കലിലെ ലൈഫ് സയൻസ് പാർക്കിൽ വാക്സിൻ ഉത്പാദന മേഖല സ്ഥാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വാക്സിൻ യൂണിറ്റുകൾ ആരംഭിക്കാൻ ആങ്കർ വ്യവസായങ്ങൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കും. പാട്ടത്തിന് 50 ശതമാനം സബ്സിഡിയോടെ 60 വർഷത്തേക്ക് ഭൂമി നൽകും.
കൺസൾട്ടന്റായി വാക്സിൻ പ്രൊഡക്‌ഷൻ യൂണിറ്റ് വർക്കിംഗ് ഗ്രൂപ്പ് അംഗവും ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ബയോടെക് ഉദ്യോഗസ്ഥനുമായ വിജയകുമാർ സിസ്‌ലയെ നിയമിക്കും. സംസ്ഥാന വാക്സിൻ നയം വികസിപ്പിക്കാൻ ഡോ. ബി. ഇക്ബാലിനെയും നിയോഗിക്കും.
സംസ്ഥാനത്ത് വാക്സിൻ യൂണിറ്റുകൾക്ക് സൗകര്യമൊരുക്കുമെന്നും കമ്പനികളുമായി ലൈഫ് സയൻസ് പാർക്ക് ആശയവിനിമയം നടത്തുമെന്നും കൊവിഡ് പശ്ചാത്തലത്തിൽ അവതരിപ്പിച്ച ബഡ്‌ജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. അതിനായുള്ള പഠനങ്ങളും ആരംഭിച്ചിരുന്നു.
ഓഫർ ഇങ്ങനെ
കെ.എസ്.ഐ.ഡി.സിയുമായി പാട്ടക്കരാർ രജിസ്റ്റർ ചെയ്യാൻ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസും ഒഴിവാക്കും
ഫിൽ ഫിനിഷ് യൂണിറ്റിന് ഒരു കോടി രൂപവരെയും വാക്സിൻ ഉത്പാദന യൂണിറ്റിന് അഞ്ച് കോടി വരെയും സബ്സിഡിയോടെ മൂലധനസഹായം
ഉപകരണങ്ങൾ, പ്ലാന്റ്, യന്ത്രങ്ങൾ എന്നിവയുടെ വിലയുടെ 30% വരെയാണ് സബ്സിഡി
സർക്കാർ ധനകാര്യ സ്ഥാപനങ്ങൾ മുഖേന 20 വർഷത്തെ തിരിച്ചടവുള്ള വായ്പകൾ.
ഫിൽ ഫിനിഷ് യൂണിറ്റിന് വായ്പ 20 കോടി
വാക്സിൻ ഉത്പാദന യൂണിറ്റിന് വായ്പ 30 കോടി
ആകെ വായ്പ 100 കോടി.
ഏകജാലക അനുമതിയും ഫാസ്റ്റ് ട്രാക്ക് അംഗീകാരവും 30 ദിവസത്തിനകം.
യൂണിറ്റിന് രണ്ട് രൂപ വൈദ്യുതി സബ്സിഡി
രണ്ടുവർഷത്തേക്ക് വാട്ടർ ചാർജ് സബ്സിഡി.
വാക്സിൻ, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യം തുടങ്ങിയവ കമ്പനികൾക്ക് തീരുമാനിക്കാം.
പുതിയ കെട്ടിടം വാർഷിക പാട്ടത്തിന് :
- പാർക്കിലെ 85,000 ചതുരശ്ര അടി കെട്ടിടം വാർഷിക പാട്ടത്തിന്.
- പാർക്കിലെ കമ്പനികൾക്ക് പൊതുവായ മലിനജല ശുദ്ധീകരണ പ്ലാന്റ്, സോളാർപ്ലാന്റ്, ജൈവമാലിന്യ സംസ്‌കരണ കേന്ദ്രം എന്നിവ വ്യവസായ വികസന കോർപ്പറേഷൻ വക.
കമ്പനികൾ വരാൻ:
- കമ്പനികളെ ക്ഷണിക്കാൻ രണ്ട് താത്പര്യപത്രം.
- യോഗ്യതയുള്ള കമ്പനികളെ ആങ്കർ ഇൻഡസ്ട്രീസായി പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |