തിരുവനന്തപുരം : 15 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. തിങ്കളാഴ്ച മുതലാണ് വാക്‌സിനേഷൻ നൽകിത്തുടങ്ങുക. ഓൺലൈൻ വഴിയും സ്‌പോട്ട് രജിസ്‌ട്രേഷൻ വഴിയും വാക്‌സിനേഷൻ സ്ളോട്ട് ലഭിക്കും. തിരക്ക് ഒഴിവാക്കാനും സമയം ലാഭിക്കാനും ഓൺലൈൻ വഴി ബുക്ക് ചെയ്ത് എത്തുന്നതാണ് ഫലപ്രദം. സ്മാർട്ട് ഫോൺ വഴിയോ ഇന്റർനെറ്റുള്ള കമ്പ്യൂട്ടർ വഴിയോ ലളിതമായി ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം. കുടുംബാംഗങ്ങൾ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പർ ഉപയോഗിച്ചും രജിസ്റ്റർ ചെയ്യാം. അതേസമയം, ഓൺലൈൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് സ്‌കൂളുകളിൽ രജിസ്‌ട്രേഷൻ നടത്തുന്നുണ്ടെന്ന് അദ്ധ്യാപകർ ഉറപ്പാക്കും. നിലവിലുള്ള വാക്‌സിൻ വിതരണ കേന്ദ്രങ്ങളിൽ കുട്ടികൾക്ക് പ്രത്യേക സൗകര്യം ഒരുക്കും. സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാം.
അഞ്ചു ലക്ഷം ഡോസ് ഇന്നെത്തും
കുട്ടികൾക്ക് കൊവാക്‌സിനാണ് വിതരണം ചെയ്യുന്നത്. ഇതിനായി അഞ്ചുലക്ഷം ഡോസ് കൊവാക്‌സിൻ ഇന്ന് സംസ്ഥാനത്തെത്തും. 2007ലോ അതിന് മുമ്പോ ജനിച്ചവർക്ക് രജിസ്റ്റർ ചെയ്യാം.
'കുട്ടികളുടെ രജിസ്ട്രേഷൻ ആവശ്യമെങ്കിൽ സ്ക്കൂളുകളിലൂടെ പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിന് വിദ്യാഭ്യാസ വകുപ്പിന്റെ പൂർണ്ണ പിന്തുണയുണ്ട്.'
- വീണാ ജോർജ്ജ്
ആരോഗ്യമന്ത്രി
.................................
രജിസ്ട്രേഷനും അപ്പോയിന്റ്മെന്റും
1. https://www.cowin.gov.in എന്ന ലിങ്കിൽ ഹോം പേജിന് മുകളിൽ രജിസ്റ്റർ/ സൈൻ ഇൻ യുവർസെൽഫ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക.
2. ലഭിക്കുന്ന പേജിൽ മൊബൈൽ നമ്പർ നൽകി Get OTP ക്ലിക്ക് ചെയ്യുമ്പോൾ ഒ.ടി.പി എസ്.എം.എസ് ആയി വരും. ഒ.ടി.പി നൽകി വെരിഫൈ ക്ലിക്ക് ചെയ്യുക.
3. ഫോട്ടോ ഐ.ഡി പ്രൂഫ് കോളത്തിൽ ആധാറോ സ്‌കൂൾ ഐ.ഡി കാർഡോ സെലക്ട് ചെയ്യുക. ഫോട്ടോ ഐ.ഡിയുടെ നമ്പരും അതിലുള്ള പേരും പെൺകുട്ടിയാണോ ആൺകുട്ടിയാണോ അദേഴ്സ് ആണോ എന്നും ജനിച്ച വർഷവും നൽകുക. ശേഷം രജിസ്റ്റർ ബട്ടൺ ക്ലിക്ക് ചെയ്യുക.
4. അതോടെ രജിസ്ട്രേഷൻ പൂർത്തിയാകും. ഇതുപോലെ ആഡ് മോർ ഓപ്ഷൻ നൽകി മറ്റ് മൂന്ന് പേരെക്കൂടി രജിസ്റ്റർ ചെയ്യാം.
5. അപ്പോയിന്റ്മെന്റിനായി രജിസ്റ്റർ ചെയ്ത പേരിന് തൊട്ട് താഴെയുള്ള ഷെഡ്യൂളിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ലഭിക്കുന്ന പേജിൽ താമസ സ്ഥലത്തെ പിൻകോഡ് നൽകുക. അങ്ങനെ ലഭിക്കുന്നില്ലെങ്കിൽ ജില്ല സെർച്ച് ചെയ്യാം.
6.ഓരോ തീയതിയിലും വാക്‌സിൻ കേന്ദ്രങ്ങളുടെ ഒഴിവ് കാണാൻ സാധിക്കും. താത്പര്യമുള്ള കേന്ദ്രവും തീയതിയും സമയവും നൽകി കൺഫേം ബട്ടൺ ക്ലിക്ക് ചെയ്യാം. കൺഫേം ചെയ്തതായി ആ പേജിലും എസ്.എം.എസ് ആയും ലഭിക്കും.
7. എന്തെങ്കിലും കാരണത്താൽ നിശ്ചിത കേന്ദ്രം ലഭിച്ചില്ലെങ്കിൽ തൊട്ടടുത്ത ദിവസം മൊബൈൽ നമ്പറും ഒ.ടി.പി നമ്പരും നൽകി സൈറ്റിൽ കയറി അപ്പോയിന്റ്മെന്റ് എടുക്കാം.
8. വാക്സിനേഷൻ കേന്ദ്രത്തിൽ പോകുമ്പോൾ രജിസ്റ്റർ ചെയ്ത പ്രിന്റൗട്ടോ എസ്.എം.എസോ കാണിക്കണം. രജിസ്റ്റർ ചെയ്ത ഫോട്ടോ ഐ.ഡിയും കൈയിൽ കരുതണം.
സ്ഥിരീകരിച്ചവരിൽ കൂടുതൽ യു.എ.ഇയിൽ നിന്നുള്ളവർ
44 പുതിയ കേസുകൾ, 12 ജില്ലകളിൽ
ഒമിക്രോൺ സാന്നിദ്ധ്യം
സമൂഹവ്യാപനം തടയണമെന്ന് മന്ത്രി
കൂടുതൽ നിയന്ത്രണം സ്ഥിതി വിലയിരുത്തിയ ശേഷം
തിരുവനന്തപുരം: സംസ്ഥാനത്ത് 44 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ വയനാടും കാസർകോടും ഒഴികെ 12 ജില്ലകളിലും വൈറസ് സാന്നിദ്ധ്യം കണ്ടെത്തി. സമൂഹവ്യാപനമുണ്ടാകാതെ തടയണമെന്ന് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ഇതുവരെ 107 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ റിപ്പോർട്ട് ചെയ്ത കേസുകൾ യഥാക്രമം എറണാകുളം-12, കൊല്ലം-10, തിരുവനന്തപുരം-8, തൃശൂർ-4, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂർ രണ്ട് വീതം, ആലപ്പുഴ, ഇടുക്കി ഒന്നു വീതം എന്നിങ്ങനെയാണ്. ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകളിൽ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് 41പേരും ലോ റിസ്ക് രാജ്യങ്ങളിൽ നിന്ന് 52 പേരുമാണുള്ളത്. 14പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. യു.എ.ഇയിൽ നിന്ന് വന്നവർക്കാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. 29പേരാണ് യു.എ.ഇയിൽ നിന്നുമെത്തിയത്. യു.കെയിൽ നിന്നുമെത്തിയ 23പേർക്കും ഒമിക്രോൺ ബാധിച്ചു.
സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം കൂടുതൽ നിയന്ത്രണം വേണമോയെന്ന് തീരുമാനിക്കുമെന്നും
ലോ റിസ്ക്ക് രാജ്യങ്ങളിൽ നിന്നെത്തുന്നവർ സ്വയം നിരീക്ഷണം കൃത്യമായി പാലിക്കണമെന്നും പൊതുസ്ഥലങ്ങൾ സന്ദർശിക്കാനോ പൊതു ചടങ്ങുകളിൽ പങ്കെടുക്കാനോ പാടില്ലെന്നും മന്ത്രി പറഞ്ഞു.
ശനിയും ഞായറും
വാക്സിനേഷൻ യജ്ഞം
തിങ്കളാഴ്ച മുതൽ കുട്ടികൾക്ക് വാക്‌സിൻ വിതരണം തുടങ്ങുന്ന സാഹചര്യത്തിൽ 18 വയസിന് മുകളിൽ പ്രായമുള്ളവർക്കായി ശനി, ഞായർ ദിവസങ്ങളിൽ പ്രത്യേക വാക്‌സിൻ യജ്ഞം നടത്തും. രണ്ടാം ഡോസ് വാക്‌സിൻ എടുക്കാനുള്ളവർക്കും വാക്സിനെടുക്കാൻ സമയം കഴിഞ്ഞവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. തിങ്കൾ മുതൽ കുട്ടികൾക്കായിരിക്കും വാക്സിനേഷന് മുൻഗണന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |