തിരുവനന്തപുരം: വാക്സിൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ ആരോഗ്യ മന്ത്രി വീണ ജോർജ്ജിന് കത്ത് നൽകി. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികൾ ലഭിച്ചതിനാലാണിത്.
കൊവാക്സിൻ ക്ഷാമം രൂക്ഷമാണ്. പലർക്കും രണ്ടാം ഡോസിന് സമയമായിട്ടും നൽകാനാവുന്നില്ല. മിക്ക ജില്ലകളിലും സ്റ്റോക്കില്ല. ഓൺലൈൻ രജിസ്‌ട്രേഷൻ നടക്കുന്നുണ്ടെങ്കിലും പലർക്കും ബുക്ക് ചെയ്യാനാകുന്നില്ല. നിമിഷങ്ങൾക്കുള്ളിൽ ബുക്കിംഗ് തീരുകയാണ്. സ്വന്തം പഞ്ചായത്തിൽ തന്നെ വാക്സിൻ ലഭിക്കുന്നത് വളരെ കുറച്ചുപേർക്കാണ്. വാക്സിനേഷന് വേണ്ടി ദൂരസ്ഥലങ്ങളിലേക്ക് പോകേണ്ടി വരുന്നു.
കേരള സർക്കാർ പ്രവാസികൾക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ വിവരങ്ങൾ അപൂർണമായതിനാൽ പലരാജ്യങ്ങളിലും അവ സ്വീകരിക്കുന്നില്ല. വാക്സിനേഷന് ഓൺലൈൻ രജിസ്‌ട്രേഷൻ നടക്കുന്നത് വിവിധ സമയങ്ങളിലായതും ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. രജിസ്‌ട്രേഷൻ നിശ്ചിത സമയത്ത് മുൻകൂട്ടി അറിയിച്ച ശേഷം നടത്തുന്നത് ബുദ്ധിമുട്ടൊഴിവാക്കാൻ സഹായിക്കും.
വാക്സിനേഷൻ കാര്യങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാനതലത്തിൽ സമിതി രൂപീകരിക്കണം. സർക്കാർ, സ്വകാര്യ മേഖലകളിലെ കാര്യങ്ങൾ പഠിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സമിതിക്ക് സർക്കാരിനോട് ശുപാർശ ചെയ്യാം. വാക്സിൻ സംഭരണ, വിതരണ മാനദണ്ഡങ്ങൾ കുറേക്കൂടി സുതാര്യമാക്കണം. 80 ശതമാനം സ്‌പോട്ട് രജിസ്ട്രേഷനും ബാക്കി ഓൺലൈൻ രജിസ്ട്രേഷനുമാക്കണം. സർക്കാർ തന്നെ വാക്സിൻ സംഭരിച്ച് ഇടത്തരം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെത്തിച്ച് വിതരണ സംവിധാനം വികേന്ദ്രീകരിക്കണം. ജില്ലകളിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് വാക്സിനേഷൻ കൂടുതൽ ചിട്ടയോടെ നടപ്പാക്കണമെന്നും പ്രതിപക്ഷനേതാവ് കത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |